adithya-l1

1969 - അമേരിക്ക ചന്ദ്രനിൽ മനുഷ്യരെ ഇറക്കിയ കാലം. അന്ന് ബഹിരാകാശ ഗവേഷണത്തിൽ ഇന്ത്യ ശിശുവായിരുന്നു. 55 വർഷങ്ങൾക്കിപ്പുറം സൂര്യനെ പഠിക്കാൻ ആദിത്യ പേടകം ലക്ഷ്യത്തിൽ എത്തിച്ച് അമേരിക്കയ്ക്കൊപ്പം സ്ഥാനം നേടിയിരിക്കയാണ് നമ്മൾ.

ബഹിരാകാശ പര്യവേക്ഷണത്തിൽ ഒരു രാജ്യത്തിന്റെ വളർച്ച എങ്ങനെയാണ്? തുടക്കത്തിൽ മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹ സേവനം വാടകയ്ക്ക് എടുക്കും. പിന്നെ സ്വന്തമായി ഉപഗ്രഹം നിർമ്മിച്ച് മറ്റ് രാജ്യങ്ങളുടെ സഹായത്തോടെ വിക്ഷേപിക്കും. പിന്നീട് സ്വയം ഉപഗ്രഹം നിർമ്മിച്ച് സ്വന്തമായി വിക്ഷേപിക്കും. തുടർന്ന് മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് നൽകും. ലോകനൻമയ്‌ക്കായി ബഹിരാകാശ രംഗത്തെ കഴിവും പരിചയവും ഉപയോഗിക്കുകയാണ് അടുത്തപടി. ആദിത്യയിലും ചന്ദ്രയാൻ 3ലും ഇന്ത്യ കാഴ്ചവെയ്ക്കുന്നത് അതാണ്. ഒരു ദരിദ്രരാജ്യത്തിന് ചെയ്യാവുന്ന കാര്യമല്ല അത്. സ്വന്തം രാജ്യത്തിന് ഒരു പ്രയോജനവുമില്ലാതെ മാനവരാശിക്കായി കോടിക്കണക്കിന് രൂപ ചെലവഴിക്കാൻ ദരിദ്രരാജ്യത്തിന് കഴിയില്ല.

അറിവും അർപ്പണ ബോധവുമുള്ള ശാസ്ത്രസമൂഹത്തിന്റെ പിന്തുണയും വേണം. ചന്ദ്രയാൻ 3ഉം ആദിത്യ എൽ1ഉം വിജയിപ്പിക്കുമ്പോൾ ലോകത്തെ ഇന്ത്യ ബോധ്യപ്പെടുത്തുന്നത് ഇതു രണ്ടുമാണ്. ബഹിരാകാശ ശക്തിയാണ് ഇന്ത്യ എന്ന്. വൻ ശക്തിയായിരുന്ന റഷ്യയുടെ ചാന്ദ്രദൗത്യം ലൂണ 25 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ തകർന്നുവീണു. അതിന് പിന്നാലെയാണ് ഇന്ത്യൻപേടകം അവിടെ സുഖമായി ഇറങ്ങിയത്. സൂര്യനെ നിരീക്ഷിക്കാൻ യൂറോപ്യൻ യൂണിയൻ അമേരിക്കയുടെ സഹായത്തോടെ അയച്ച എസ്.ഒ.എച്ച്.ഒ. പേടകവും ലക്ഷ്യം കാണാതെ പോയി.അവിടെയാണ് ഇന്ത്യ വിജയക്കൊടി പാറിച്ചത്.


അമേരിക്കയ്ക്ക് ഒപ്പമാകുക എന്നാൽ ബഹിരാകാശ വൻശക്തിയാകുക എന്നാണ്. അന്താരാഷ്ട്ര തീരുമാനങ്ങളിലും നയരൂപീകരണത്തിലും വിപണി ഇടപെടലിലും സ്വാധീനശക്തിയായെന്നും പറയാം. സമ്പത്തിലും ശാസ്ത്ര വിജ്ഞാനത്തിലും മുന്നിലാണ് അമേരിക്ക. സ്പെയ്സ് സ്റ്റേഷൻ നിർമ്മിച്ചും ചന്ദ്രനിൽ മനുഷ്യരെ ഇറക്കിയും ചൊവ്വാ പര്യവേഷണവും പ്രപഞ്ച രഹസ്യമറിയാൻ ഹബ്ൾ, ജെയിംസ് വെബ് ടെലസ്കോപ്പുകൾ വിക്ഷേപിച്ചും അമേരിക്ക എന്തുകൊണ്ടും മുന്നിൽ തന്നെയാണ്. അവർക്ക് ഒപ്പത്തിനൊപ്പം പിടിച്ചുനിന്നത് പഴയ സോവിയറ്റ് യൂണിയനാണ്. സോവിയറ്റ് യൂണിയൻ തകർന്നതോടെ അതിന്റെ പിന്തുടർച്ചയായ റഷ്യക്ക് ഇന്ന് അമേരിക്കയെ നേരിടാൻ കഴിയുന്നില്ല. പിന്നീടുയർന്ന ചെെനയ്ക്കും ഒരു പരിധിവിട്ട് മുന്നോട്ട് വരാനാകുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ തുടർച്ചയായ വിജയങ്ങൾ.

അമേരിക്കയുടെ പിന്നാലെ ഇന്ത്യയും വിജയക്കുതിപ്പിലാണ്.ഇന്ത്യക്കാരനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ, നമ്മുടെ സ്വന്തം 'ഭാരതീയ സ്പെയ്സ് സ്റ്റേഷൻ', ചന്ദ്രനിൽ മനുഷ്യരെ ഇറക്കുന്ന ദൗത്യം, ബഹിരാകാശത്ത് പോയി തിരിച്ച് ഭൂമിയിൽ ലാൻഡ് ചെയ്യാനും വീണ്ടും ഉപയോഗിക്കാനും കഴിയുന്ന ആർ.എൽ.വി റോക്കറ്റ് തുടങ്ങി വിവിധ പദ്ധതികളാണ് ഇന്ത്യൻ പരീക്ഷണ ശാലകളിൽ ഒരുങ്ങുന്നത്. ബഹിരാകാശത്ത് തുടർച്ചയായി കഴിവ് തെളിയിച്ച് ഇന്ത്യ ലോകനെറുകയിലേക്കാണ് മുന്നേറുന്നത്. അതിന്റെ സൂചകമാണ് ആദിത്യ എൽ.1ന്റെ വിജയം.