ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത ഏഴു വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയായ കല്ലൂർ സ്വദേശി ചെറുവാൽമാരാശ്ശേരി വീട്ടിൽ ഗംഗാധരന് (73) അഞ്ചുവർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ. ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജ് സി.ആർ. രവിചന്ദ്രനാണ് വിധി പ്രഖ്യാപിച്ചത്. ഏഴു വയസുകാരിക്കെതിരെ യു.കെ.ജിയിൽ പഠിക്കുന്ന സമയം മുതൽ 2018 വരെ പലപ്പോഴായി ലൈംഗിക അതിക്രമം നടത്തിയെന്നുകാട്ടി പുതുക്കാട് പൊലീസ് ചാർജ് ചെയ്ത കേസിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 15 സാക്ഷികളെയും 14 രേഖകളും ഹാജരാക്കിയരുന്നു. പ്രതി ഭാഗത്തുനിന്നും ഒരു സാക്ഷിയെയും വിസ്തരിച്ചിരുന്നു. കൂടാതെ കോടതി രേഖയായി തൃശൂർ ചൈൽഡ് വെൽഫയർ കമ്മിറ്റി കത്തും ഹാജരാക്കിയിരുന്നു. പുതുക്കാട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന എസ്.പി. സുധീരനാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ട് വിജു വാഴക്കാല ഹാജരായി. സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി.ആർ. രജനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പോക്‌സോ നിയമത്തിന്റെ പത്താം വകുപ്പ് പ്രകാരം 5 വർഷം കഠിനതടവിനും ഇരുപതിനായിരം രൂപ പിഴയും പിഴയുടുക്കാതിരുന്നാൽ രണ്ടുമാസം വെറും തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാൽ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകാനും ഉത്തരവിൽ നിർദ്ദേശമുണ്ട്.