
മണിമല: മദ്ധ്യവയസ്കനെയും ഭാര്യയെയും തോക്കും വടിവാളും ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നുപേർ അറസ്റ്റിൽ. പത്തനംതിട്ട പെരിങ്ങര തയ്യിൽ പടിഞ്ഞാറേതിൽ പ്രവീൺ (43), കോട്ടയം പൂവത്തോലി കോരോത്ത് സുരേഷ് കുമാർ (61), പത്തനംതിട്ട അയിത്തല വലിയ തോട്ടത്തിൽ പദ്മകുമാർ (41) എന്നിവരെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. നവംബർ 30നാണ് സംഭവം. മണിമല പഴയിടം സ്വദേശിയായ മദ്ധ്യവയസ്കനും ഭാര്യയും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി ഇവരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മദ്ധ്യവയസ്കൻ തന്റെ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് വേണ്ടി വണ്ടിയിൽ ഭാര്യയെയും കൂട്ടി പോകുന്ന സമയത്ത് ബൈക്കിൽ എത്തിയ ഇവർ നിലക്കത്താനം പാമ്പേപ്പടി റോഡിൽ വച്ച് വാഹനം തടഞ്ഞു നിർത്തി ഇവരെ വടിവാൾ കൊണ്ട് ആക്രമിക്കുകയും, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇവർക്ക് മദ്ധ്യവയസ്കനോടും കുടുംബത്തോടും സ്ഥലമിടപാടിന്റെ പേരിൽ മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ആക്രമണം. പരാതിയെ തുടർന്ന് മണിമല പൊലീസ് കേസെടുത്ത് വിനീത്, ബിജോയി എന്നിവരെ പിടികൂടിയിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന മറ്റു പ്രതികളെ കണ്ടെത്തുന്നതിനു വേണ്ടി നടത്തിയ തിരച്ചിലിലാണ് ഇവരെ എറണാകുളത്തുനിന്ന് പൊലീസ് പിടികൂടുന്നത്. എസ്.എച്ച്.ഒ ജയപ്രകാശിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.