
കുമരകം : പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിച്ച മന്ത്രവാദ ചികിത്സ നടത്തിയിരുന്ന യുവാവ് അറസ്റ്റിൽ. എരുമേലി കനകപ്പലം ഐഷാ മൻസിൽ അംജത് ഷാ (43) ആണ് കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കുമരകം സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത 9 വയസുള്ള ആൺകുട്ടിയെയും, ഇയാളുടെ അനുജനെയും മർദ്ദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞവർഷം മുതൽ കുട്ടികളുടെ വീട്ടുകാരുമായി സൗഹൃദത്തിലായ ഇയാൾ പലപ്പോഴായി വീട്ടിൽ വന്നു പോയിരുന്നു. ഇതിനിടെ പിതാവ് ആത്മഹത്യ ചെയ്തിരുന്നു. കുട്ടിയുടെ പരാതിയിൽ കേസെടുത്ത ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കാഞ്ഞിരപ്പള്ളി, പിച്ചകപള്ളിമേട് ഭാഗത്തുനിന്നാണ് പിടികൂടിയത്. ഇയാൾ കാഞ്ഞിരപ്പള്ളിയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് മന്ത്രവാദ ചികിത്സ നടത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. കുട്ടിയുടെ പിതാവിന്റെ മരണത്തെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ്. കുമരകം സ്റ്റേഷൻ എസ്.എച്ച്.ഒ എ.എസ് അൻസൽ, എസ്.ഐ സാബു, സി.പി.ഒമാരായ രാജു, ഷൈജു, അരുൺപ്രകാശ്, സാനു, മിനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.