
കൊച്ചി: മാദ്ധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടാൻ ഹൈക്കോടതി പൊലീസിന് നിർദ്ദേശം നൽകി. ജസ്റ്റിസ് സോഫി തോമസിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ജനുവരി 17ന് മകളുടെ വിവാഹമാണെന്നും ഈ സാഹചര്യത്തിൽ തനിക്ക് മുൻകൂർ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സുരേഷ് ഗോപിയുടെ ഹർജി.
അതേസമയം, നിലവിൽ അറസ്റ്റിനുള്ള സാഹചര്യം ഇല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഹർജിയിൽ കോടതി സർക്കാരിന്റെ നിലപാട് തേടിയിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ പണം നഷ്ടപ്പെട്ട നിക്ഷേപകർക്കു വേണ്ടി കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയതിലുള്ള വൈരാഗ്യമാണ് കേസെടുക്കാൻ കാരണമെന്നും ഹർജിയിൽ പറയുന്നു.
ഒക്ടോബർ 27ന് കോഴിക്കോട്ട് ഹോട്ടൽ ലോബിയിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെ സുരേഷ് ഗോപി മാദ്ധ്യമപ്രവർത്തകയുടെ ചുമലിൽ പിടിച്ചെന്നും ഒഴിഞ്ഞുമാറിയപ്പോൾ വീണ്ടും പിടിക്കാൻ ശ്രമിച്ചെന്നും കൈ തട്ടിമാറ്റിയെന്നുമാണ് പരാതിയിൽ പറയുന്നത്. നടക്കാവ് പൊലീസ് സെക്ഷൻ 354 എയിലുള്ള രണ്ട് ഉപവകുപ്പുകളനുസരിച്ച് ലൈംഗികാതിക്രമത്തിനാണ് കേസെടുത്തത്.
നവംബർ 18 ന് സുരേഷ്‌ഗോപിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം (സെക്ഷൻ 354) കൂടി ചുമത്തിയെന്നും അഞ്ചുവർഷംവരെ തടവു ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണിതെന്നതിനാൽ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. ജനുവരി 17ന് മകളുടെ വിവാഹം ഗുരുവായൂരിലും സൽക്കാരം തിരുവനന്തപുരത്തും നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.