
ഭോപ്പാൽ: വീടിന്റെ ഒന്നാം നിലയിൽ തീപിടിച്ചത് കണ്ട് പേടിച്ച് രണ്ടാം നിലയിൽ നിന്ന് താഴേയ്‌ക്ക് ചാടിയ പെൺകുട്ടിക്ക് ദാരുണാന്ത്യം. മദ്ധ്യപ്രദേശിലെ സാഗർ സിറ്റിയിൽ ഇന്നലെയാണ് സംഭവമുണ്ടായത്. 13കാരിയായ എയ്‌ഞ്ചൽ ജെയിനാണ് മരിച്ചത്. ഷോർട്ട് സർക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
എയ്‌ഞ്ചലും കുടുംബവും താമസിച്ചിരുന്ന വീടിന്റെ താഴത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. പെട്ടെന്ന് തന്നെ തീ മുകളിലേയ്‌ക്ക് പടർന്നുകയറി. ഇതോടെ പരിഭ്രാന്തയായ എയ്‌ഞ്ചൽ ബാൽക്കണിയിലൂടെ താഴേയ്‌ക്ക് ചാടുകയായിരുന്നു എന്ന് സാഗർ എസ് പി യാഷ് ബിജോലിയ പറഞ്ഞു. താഴെ വീണ് രക്തത്തിൽ കുളിച്ച് കിടന്ന പെൺകുട്ടിയെ പ്രദേശവാസികൾ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു.
മഹാരാഷ്ട്രയിലെ പൂനെ സ്വദേശികളാണ് എയ്‌ഞ്ചലും കുടുംബവും. സാഗർ സിറ്റിയിലെ രാംപുര പ്രദേശത്തുള്ള ബന്ധുവിന്റെ വീട്ടിലേയ്‌ക്ക് വിരുന്നിനായി എത്തിയതായിരുന്നു ഇവർ. അതേസമയം, തീപിടിത്തം നടന്ന കെട്ടിടത്തിൽ നിന്നും നിസാര പരിക്കുകളോടെ രക്ഷപ്പെട്ട കുട്ടിയുടെ അമ്മയെയും സഹോദരനെയും ഫയർഫോഴ്‌സ് സംഘം സുരക്ഷിതമായി പുറത്തെത്തിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.