sasi-tharoor

തിരുവനന്തപുരം: ശശി തരൂരിനെ പുകഴ്ത്തി മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍ രംഗത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സിറ്റിംഗ് എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നാണ് ഒ.രാജഗോപാല്‍ നടത്തിയ പ്രതികരണം.

തിരുവനന്തപുരത്ത് ശശി തരൂരിനെ തോല്‍പ്പിക്കുക അസാദ്ധ്യമാണെന്നും ജനങ്ങളെ സ്വാധീനിക്കാന്‍ തരൂരിന് കഴിഞ്ഞിട്ടുണ്ടെന്നും രാജഗോപാല്‍ പറയുന്നു. അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ നേടിയ സ്വാധീനംകൊണ്ടാണ് വീണ്ടും വീണ്ടും തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതെന്നാണ് രാജഗോപാല്‍ പറയുന്നത്.

പാര്‍ട്ടി എ പ്ലസ് മണ്ഡലമായി കാണുന്ന തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവില്‍ നിന്നുണ്ടായ അഭിപ്രായപ്രകടനം ബിജെപി ക്യാമ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. കേരളത്തില്‍ ബിജെപിയുടെ ആദ്യ എംഎല്‍എയായിരുന്ന നേതാവില്‍ നിന്ന് ഇത്തരമൊരു പ്രതികരണം തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ ബിജെപി പ്രതീക്ഷിച്ചിരുന്നില്ല.

2009, 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ തിരുവനന്തപുരത്ത് നിന്ന് പാര്‍ലമെന്റിലേക്ക് വിജയിച്ച ശശി തരൂര്‍ നാലാം അങ്കത്തിന് തയ്യാറെടുക്കുകയാണ്. ഈ ഘട്ടത്തില്‍ മുതിര്‍ന്ന ബിജെപി നേതാവ് തന്നെ തരൂരിനെ പുകഴ്ത്തി രംഗത്ത് വന്നത് കോണ്‍ഗ്രസിന് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശശി തരൂരിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു രാജഗോപാല്‍. വാശിയേറിയ മത്സരത്തിനൊടുവില്‍ വെറും 15,470 വോട്ടുകളുടെ വ്യത്യാസത്തിലാണ് രാജഗോപാല്‍ ശശി തരൂരിനോട് തോറ്റത്. 2019ല്‍ 99,989 വോട്ടുകളുടെ ഭൂരിപക്ഷത്തിന് കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയാണ് തരൂര്‍ ഹാട്രിക് തികച്ചത്.