water

പുറത്തുപോയാൽ കുപ്പിവെള്ളത്തെ ആശ്രയിക്കുന്നവരാണ് പലരും. വീട്ടിൽ നിന്ന് വെള്ളം കൊണ്ടുപോകാൻ മടിയായതിനാൽ തന്നെ തുച്ഛമായ വിലയ്ക്ക് കടകളിൽ നിന്ന് കുപ്പിവെള്ളം വാങ്ങി ഉപയോഗിക്കുന്നു. എന്നാൽ ഇത് ആരോഗ്യത്തിന് വളരെ ദോഷകരമായ ഒന്നാണെന്ന് എത്രപേർക്ക് അറിയാം?. പുതിയ പഠനങ്ങൾ അനുസരിച്ച് ഒരു ലിറ്റർ കുപ്പിവെള്ളത്തിൽ ഏകദേശം 2,40000 പ്ലാസ്റ്റിക് കഷ്ണങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് നാനോപ്ലാസ്റ്റിക്സ് ആയതിനാൽ കണ്ടെത്താൻ വളരെ പ്രയാസമാണ്. നാഷണൽ അക്കാദമി ഓഫ് സയൻസ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

മുൻപ് മെെക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിദ്ധ്യം കുപ്പിവെള്ളത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഈ മെെക്രോപ്ലാസ്റ്റിക്കുകളെക്കാൾ മനുഷ്യന്റെ ആരോഗ്യത്തിന് ഭീഷണിയാണ് നാനോപ്ലാസ്റ്റിക്. നാനോപ്ലാസ്റ്റിക് മനുഷ്യകോശങ്ങളിലേയ്ക്ക് തുളച്ചുകയറുകയും രക്തക്കുഴലിൽ പ്രവേശിക്കുകയും ചെയ്യുന്നു. ഇത് അവയവങ്ങളെ ദോഷകരമായി സ്വാധീനിക്കും. കൂടാതെ ഗർഭസ്ഥ ശിശുക്കളുടെ ശരീരത്തിൽ കടക്കാൻ വരെ ഇതിന് കഴിയുന്നു.

യു എസിലെ മൂന്ന് ജനപ്രിയ ബ്രാൻഡുകളിൽ നടത്തിയ പരിശോധനയിൽ 110,000 മുതൽ 370,000വരെ ചെറിയ പ്ലാസ്റ്റിക് കണങ്ങൾ കണ്ടെത്തി. ഇതിൽ 90ശതമാനവും നാനോപ്ലാസ്റ്റിക് ആണ്. കുപ്പിവെള്ളത്തിലെ ഘടകങ്ങളെക്കുറിച്ചു നാനോപ്ലാസ്റ്റികിനെക്കുറിച്ചും ഇനിയും പഠനങ്ങൾ നടത്താനുണ്ടെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.