
കയ്റോ: പുരാതന ഈജിപ്റ്റിൽ ജീവിച്ചിരുന്ന നെഫെർറ്റിറ്റി രാജ്ഞി ചരിത്രത്തിനെന്നും ഒരു വിസ്മയമാണ്. ഏറെ നിഗൂഢതകൾ നിറഞ്ഞ നെഫെർറ്റിറ്റിയുടെ മമ്മി ഇന്നേ വരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. നെഫെർറ്റിറ്റി രാജ്ഞിയുടേതെന്ന് കരുതുന്ന തലയില്ലാത്ത ഒരു മമ്മി കണ്ടെത്തിയെന്ന സൂചനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഈജിപ്ഷ്യൻ ആർക്കിയോളജിസ്റ്റായ ഡോ. സാഹി ഹവാസ്. പുരാതന ഈജിപ്റ്റിനെ സംബന്ധിച്ച് നിരവധി പഠനങ്ങൾ നടത്തിയ ആളാണ് ഇദ്ദേഹം. ഈജിപ്റ്റിലെ മുൻ പുരാവസ്തു വകുപ്പ് മന്ത്രി കൂടിയാണ് ഹവാസ്.
2007 മുതൽ ഹവാസ് അടക്കമുള്ള പുരാവസ്തു ഗവേഷകർ നെഫെർറ്റിറ്റിയുടെ മമ്മിയ്ക്കായി തിരച്ചിൽ തുടരുകയാണ്. നിരവധി പുരാതന കല്ലറകൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പര്യവേക്ഷണ സംഘം പഠന വിധേയമാക്കിയിട്ടുണ്ട്. പരിശോധനയിലൂടെ 16 രാജകീയ മമ്മികളെ തിരിച്ചറിഞ്ഞിട്ടും നെഫെർറ്റിറ്റിയുടെ മമ്മി കണ്ടെത്തിയിട്ടില്ല. ഇന്ന് സംശയാസ്പദമായ രണ്ട് മമ്മികൾ തങ്ങൾക്ക് മുന്നിലുണ്ടെന്നും ഇവയെ തിരിച്ചറിയാൻ ഒരു ഡി.എൻ.എ പ്രോജക്റ്റ് നടത്തുകയാണെന്നും ഹവാസ് പറയുന്നു. മമ്മികളിൽ ഒന്നിന് തലയില്ല.
ഒന്ന് നെഫെർറ്റിറ്റിയുടെയും മറ്റൊന്ന് ബി.സി 1332 - ബി.സി 1323 കാലഘട്ടത്തിൽ ഈജിപ്റ്റിലെ ഫറവോ ആയിരുന്ന തുത്തൻഖാമന്റെ ഭാര്യ അൻഖെസെനമൂനിന്റേതും ആണെന്ന് കരുതുന്നു. നെഫെർറ്റിറ്റിയുടെ മകളാണ് അൻഖെസെനമൂൻ. നാല് മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്താനായേക്കുമെന്ന് ഹവാസ് പ്രതീക്ഷിക്കുന്നു. നെഫെർറ്റിറ്റിയുടെ മമ്മി തിരിച്ചറിയാനായാൽ തുത്തൻഖാമന്റെ കല്ലറ കണ്ടെത്തിയതിന് ശേഷമുള്ള ഈജിപ്ഷ്യൻ ചരിത്രത്തിലെ നിർണായക നാഴികകല്ലുകളിലൊന്നായി മാറും.
അഖെനാറ്റൻ രാജാവിന്റെ പത്നിയായിരുന്നു നെഫെർറ്റിറ്റി. ക്ലിയോപാട്രയെ പോലെ സൗന്ദര്യത്തിന്റെ പേരിലാണ് നെഫെർറ്റിറ്റി ലോകപ്രശസ്തയായത്. നൈൽ നദിയുടെ തീരത്ത് ലക്സർ നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയായ വാലി ഒഫ് ദ കിംഗ്സ് കേന്ദ്രീകരിച്ചാണ് നെഫെർറ്റിറ്റി രാജ്ഞിയുടെ മമ്മി കണ്ടെത്താൻ അന്വേഷണം തുടരുന്നത്. 1922ൽ വാലി ഒഫ് കിംഗ്സിൽ നിന്നാണ് ഇംഗ്ലീഷ് ആർക്കിയോളജിസ്റ്റായ ഹൊവാർഡ് കാർട്ടർ തുത്തൻഖാമന്റെ കല്ലറ കണ്ടെത്തിയത്.
18ാം രാജവംശത്തിൽപ്പെട്ട തുത്തൻഖാമൻ എട്ടോ ഒമ്പതോ വയസുള്ളപ്പോൾ അധികാരത്തിലേറിയെന്ന് പറയപ്പെടുന്നു. 19 വയസുള്ളപ്പോഴാണ് തുത്തൻഖാമൻ മരിച്ചത്. ബി.സി 1370നും 1330നും ഇടയിലായിരുന്നു നെഫെർറ്റിറ്റി ഈജിപ്റ്റ് ഭരിച്ചിരുന്നത് എന്ന് കരുതുന്നു. അഖെനാറ്റൻ രാജാവിന്റെ മരണ ശേഷം നെഫെർറ്റിറ്റി ഈജിപ്റ്റിന്റെ ഭരണാധികാരിയായെന്നാണ് ഒരു വിഭാഗം ഗവേഷകരുടെ അഭിപ്രായം.
18ാം തലമുറയിൽപ്പെട്ട ഈജിപ്ഷ്യൻ രാജകുടുംബത്തിലെ അഖെനാറ്റൻ മുതൽ അമെൻഹോട്ടപ് മൂന്നാമൻ വരെയുള്ളവരുടെ മമ്മികളിൽ നിന്ന് ശേഖരിച്ച ഡി.എൻ.എ വിവരങ്ങളിലൂടെയാണ് നെഫെർറ്റിറ്റിയുടെ മമ്മി തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുന്നത്.