kk

ന്യൂഡൽഹി : ജനുവരി 22ന് അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ജ്യോതിർമഠം ശങ്കരാചാര്യർ . രാജ്യത്തെ നാല് മഠങ്ങളിലെയും ശങ്കരാചാര്യൻമാരോ പുരോഹിതരോ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രം പൂർത്തീകരിക്കുന്നതിന് മുൻപാണ് പ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രിയാണ് എല്ലാം ചെയ്യുന്നതെങ്കിൽ പൂജാരിമാരുടെ ആവശ്യം എന്താണെന്നും മോദി വിഗ്രഹ പ്രതിഷ്ഠ നടത്തുന്നത് കാണാൻ പോകുന്നില്ലെന്നും പുരി ശങ്കരാചാര്യരും വ്യക്തമാക്കിയിരുന്നു.

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചടങ്ങിനെ വിമർശിച്ച് ശങ്കാരാചാര്യന്മാരും രംഗത്തെത്തിയത്.

നാല് ശങ്കരാചാര്യന്മാർ കൈക്കൊണ്ട തീരുമാനത്തെ മോദി വിരുദ്ധത ആയി കണക്കാക്കേണ്ടതില്ലെന്നും അവർ "ശാസ്ത്രവിരുദ്ധർ" ആകാൻ ആഗ്രഹിക്കാത്തതിനാലാണ് നിലപാടെന്നും ജ്യോതിർ മഠം ശങ്കരാചാര്യർ അവിമുക്തേശ്വരാനന്ദ് സരസ്വതി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.

ചടങ്ങിന് പോകാത്തതിന്റെ കാരണം ഏതെങ്കിലും വെറുപ്പോ വിദ്വേഷമോ കൊണ്ടല്ല, മറിച്ച് ശാസ്ത്രവിധി പിന്തുടരുകയും അവ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് ശങ്കരാചാര്യരുടെ കടമയായതുകൊണ്ടാണ്. ഇവിടെ ശാസ്ത്രവിധി അവഗണിക്കപ്പെടുന്നു. ക്ഷേത്രം അപൂർണ്ണമായിരിക്കെയാണ് പ്രാണ പ്രതിഷ്ഠ നടത്തുന്നത് എന്നതാണ് ഏറ്റവും വലിയ പ്രശ്‌നമെന്ന് അദ്ദേഹം പറഞ്ഞു. “ഇത് പറഞ്ഞാൽ ഞങ്ങളെ ‘മോദി വിരുദ്ധർ’ എന്ന് വിളിക്കും. ഇവിടെ എന്താണ് മോദി വിരുദ്ധതയെന്നും അദ്ദേഹം ചോദിച്ചു.

പുരി ഗോവർദ്ധൻ മഠാധിപതി നിശ്ചലാനന്ദ സരസ്വതി ചടങ്ങ് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ ജ്യോതിർമഠം ശങ്കരാചാര്യരും നിലപാട് വിശദീകരിച്ച് രംഗത്തെത്തിയത്. .