death

തിരുവനന്തപുരം: കപ്പലിലെ ജോലിക്കായി മുംബയില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു. താമസിച്ചിരുന്ന ലോഡ്ജിന്റെ നാലാമത്തെ നിലയില്‍ നിന്ന് താഴേക്ക് വീണാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം പാറശ്ശാല സ്വദേശി രാജന്റെ മകന്‍ രാഹുല്‍ (21) ആണ് മരിച്ചത്.

ചൊവ്വാഴ്ച വെളുപ്പിന് മൂന്നര മണിക്കാണ് രാഹുല്‍ അപകടത്തില്‍പ്പെട്ട വിവരം ലോഡ്ജിലെ ജീവനക്കാര്‍ അറിയിച്ചത്. ജോലി തരപ്പെടുത്തി നല്‍കിയ സ്ഥാപനം ആവശ്യപ്പെട്ടത് അനുസരിച്ച് ഞായറാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ച രാഹുല്‍ തിങ്കളാഴ്ച രാത്രി നവി മുംബയിലെത്തിയിരുന്നു.

തുടര്‍ന്ന് അന്ന് രാത്രി 11 മണി വരെ വീട്ടുകാരുമായും സുഹൃത്തുക്കളുമായും ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ പുലര്‍ച്ചെ 1.45 ഓടെ ലോഡ്ജിന്റെ നാലാം നിലയില്‍ നിന്ന് താഴെക്ക് വീണു കിടക്കുന്ന നിലയില്‍ രാഹുലിനെ കാണുകയായിരുന്നു എന്നാണ് ലോഡ്ജിലെ ജീവനക്കാര്‍ പറഞ്ഞതെന്ന് ബന്ധുക്കള്‍ പറയുന്നു.

സംഭവത്തില്‍ ദുരുഹത ആരോപിച്ചു ബന്ധുക്കള്‍ രംഗത്തുവന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാട്ടിലെത്തിക്കും. മകന്റെ ആവശ്യപ്രകാരം വസ്തുവില്‍പ്പന നടത്തിയാണ് വീട്ടുകാര്‍ ജോലിക്ക് പണം നല്‍കിയത്. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പാറശാല പൊലീസില്‍ പരാതി നല്‍കി.

തമിഴ്നാട് കുഴിത്തുറ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് രാഹുലിനെ കപ്പലില്‍ ജോലി വാഗ്ദാനം ചെയ്ത് ആറ് ലക്ഷം രൂപ കൈപ്പറ്റിയിരുന്നത്. ഇതിനുമുമ്പ് സ്ഥാപനം ആവശ്യപ്പെട്ട പ്രകാരം രണ്ട് തവണ രാഹുല്‍ മുംബയില്‍ പോയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.