helicopter

തിരുവനന്തപുരം: സർക്കാരിന്റെ വിവിധ ആവശ്യങ്ങൾക്കായി വാടകയ്ക്ക് എടുത്ത ഹെലികോപ്‌ടറിന്റെ വാടക കുടിശ്ശിക നൽകാൻ അധിക തുക അനുവദിച്ച് ധനകാര്യ വകുപ്പ്. 50 ലക്ഷം രൂപയാണ് അധിക തുകയായി അനുവദിച്ചത്. ഒക്‌ടോബർ 20 മുതൽ നവംബർ 19 വരെയുള്ള വാടകയാണ് കുടിശ്ശിക ഇനത്തിലുള്ളത്.

മുഖ്യമന്ത്രി അടക്കമുള്ളവരുടെ യാത്രാ ആവശ്യങ്ങൾക്കായി ചിപ്‌സൺ ഏവിയേഷൻ കമ്പനിയിൽ നിന്നാണ് ഹെലികോപ്‌ടർ വാടകയ്ക്ക് എടുത്തിരിക്കുന്നത്. 80 ലക്ഷം രൂപയാണ് പ്രതിമാസ വാടക. കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ട് കമ്പനി പൊലീസ് മേധാവിയ്ക്ക് കത്ത് നൽകിയിരുന്നു. കഴിഞ്ഞ ഡിസംബർ നാലിന് ഡിജിപി കത്ത് ആഭ്യന്തര വകുപ്പിന് കൈമാറി. തുടർന്ന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കത്ത് ധനവകുപ്പിന് കൈമാറിയിരുന്നു. ഇതിനുശേഷമാണ് ധനവകുപ്പ് അധിക തുക അനുവദിച്ചത്. നവംബർ 20 മുതൽ ഡിസംബർ 19 വരെയുള്ള വാടക കുടിശ്ശികയും ചിപ്‌സൺ ഏവിയേഷന് നൽകാനുണ്ട്. ഈ ആവശ്യത്തിനായും കമ്പനി കത്ത് നൽകിയിട്ടുണ്ടെന്നാണ് വിവരം.

ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചാണ് വാടകയ്ക്കായി അധിക തുക അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ നിലവിൽ ട്രഷറിയിൽ നിന്ന് ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ മുൻകൂർ അനുമതി ആവശ്യമാണ്.

കേരള പൊലീസുമായാണ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിപ്സൺ ഏവിയേഷൻ കരാർ ഉറപ്പിച്ചിരിക്കുന്നത്. ആറ് സീറ്റുള്ള ഹെലികോപ്ടർ മൂന്ന് വർഷത്തേയ്ക്കാണ് സർക്കാർ വാടകയ്ക്ക് എടുത്തിരിക്കുന്നത്. മാസം 80 ലക്ഷം രൂപ വാടകയിൽ ഇരുപത് മണിക്കൂറാണ് സഞ്ചരിക്കാനാവുക. അധികമായി വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം നൽകണം.