
ജ്യോതിശാസ്‌ത്രജ്ഞരെ ആശയക്കുഴപ്പത്തിലാക്കി ഇന്ത്യയിൽ നിന്നുള്ള ഒരു വാൽനക്ഷത്രം. ഓരോ 15 ദിവസം കൂടുമ്പോൾ പൊട്ടിത്തെറിക്കുമായിരുന്ന വാൽനക്ഷത്രം പെട്ടെന്ന് നിശബ്ദമായതാണ് ദുരൂഹതയുണർത്തുന്നത്. 12പി/ പോൺസ്- ബ്രൂക്ക്‌സ് എന്ന വാൽനക്ഷത്രമാണ് ശാസ്‌ത്രജ്ഞരെ ആശ്ചര്യപ്പെടുന്നത്.
ഓരോ പതിനഞ്ച് ദിവസം കൂടുന്തോറും ബഹിരാകാശത്തേയ്ക്ക് ഐസ് കട്ടകളും പൊടിയും നിക്ഷേപിച്ചുകൊണ്ടിരുന്ന വാൽനക്ഷത്രം പെട്ടെന്ന് അഗ്നിപർവതത്തിന് സമാനമായ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതാണ് ആശങ്കകൾക്ക് കാരണമാകുന്നത്. ഈ പ്രവർത്തനങ്ങൾകൊണ്ട് ജ്യോതിശാസ്ത്ര സമൂഹത്തിൽ വാൽനക്ഷത്രം 'ഓൾഡ് ഫെയ്‌ത്ത്‌ഫുൾ' എന്നാണ് അറിയപ്പെടുന്നത്. 34 കിലോമീറ്റർ വ്യാസമുള്ള ന്യൂക്ളിയസ് ഈ വാൽനക്ഷത്രത്തിന്റെ പ്രത്യേകതയാണ്. കഴിഞ്ഞവർഷം നിരവധി പൊട്ടിത്തെറികൾ ഈ വാൽനക്ഷത്രത്തിൽ സംഭവിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ജൂലായിൽ സൂര്യന് 3.9 ആസ്‌ട്രോണമിക്കൽ യൂണിറ്റ് അകലെ നിൽക്കെ 12പി/ പോൺസ്- ബ്രൂക്ക്‌സ് വാൽനക്ഷത്രത്തിന്റെ തിളക്കം വർദ്ധിക്കുകയുമുണ്ടായി.
ഓരോ പതിനഞ്ച് ദിവസം കൂടുമ്പോഴും വാൽനക്ഷത്രത്തിൽ പൊട്ടിത്തെറികൾ സംഭവിക്കുന്നതിനാൽ ഇതിന്റെ പ്രവർത്തന രീതി ജ്യോതിശാസ്ത്രജ്ഞർക്ക് പ്രവചിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഡിസംബർ 29ന് നടക്കേണ്ടിയിരുന്ന പൊട്ടിത്തെറി ഇതുവരെ സംഭവിച്ചിട്ടില്ല. ഇതിന് മുൻപ് നവംബർ 15, ഡിസംബർ ഒന്ന്, ഡിസംബർ 14 എന്നീ തീയതികളിൽ ഈ വാൽനക്ഷത്രത്തിൽ പൊട്ടിത്തെറികൾ സംഭവിച്ചിരുന്നു. ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനായ നിക്ക് ജെയിംസും ഡിസംബർ 29ന് പൊട്ടിത്തെറി സംഭവിക്കാത്തതായി കണ്ടെത്തിയിരുന്നു.
12പി/ പോൺസ്- ബ്രൂക്ക്‌സ് വാൽനക്ഷത്രത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ശാസ്‌ത്രജ്ഞർ. അവസാന പൊട്ടിത്തെറിയുണ്ടായിട്ട് 30 ദിവസം അടുക്കുകയാണ്. അതിനാൽ തന്നെ ശാസ്ത്രലോകം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണെന്നും വാൽനക്ഷത്രം പൂർവസ്ഥിതിയിലേയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിക്ക് ജെയിംസ് പറഞ്ഞു.
2024 ഏപ്രിൽ 21ന് സൂര്യനിൽ നിന്ന് 0.78 ആസ്‌ട്രോണമിക്കൽ യൂണിറ്റും ഭൂമിയിൽ നിന്ന് 1.60 ആസ്‌ട്രോണമിക്കൽ യൂണിറ്റും അകലെ നിൽക്കെ 12പി/ പോൺസ്- ബ്രൂക്ക്‌സ് വാൽനക്ഷത്രം അതിന്റെ ഏറ്റവും തിളക്കമാർന്ന നിലയിൽ എത്തും.1.5 ആസ്‌ട്രോണമിക്കൽ യൂണിറ്റാണ് ഭൂമിയോട് അടുക്കാനുള്ള ഏറ്റവും ചെറിയ ദൂരമെന്നതിനാൽ ഭൂമിയ്ക്ക് ഇത് ഭീഷണിയുണർത്താനുള്ള സാദ്ധ്യതയില്ലെന്ന് ശാസ്‌ത്രജ്ഞർ പറയുന്നു.