
ആലപ്പുഴ : അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ കർമ്മത്തെ പിന്തുണച്ച് എസ്.എൻ.ഡി.പി യോഗം ജനരൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ കർമ്മം അഭിമാനം ഉയർത്തുന്ന ആത്മീയ മുഹൂർത്തമാണെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. പ്രതിഷ്ഠാ മുഹൂർത്തത്തിൽ എല്ലാ വിശ്വാസികളും വീടുകളിൽ ദീപം തെളിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ശ്രീരാമൻ വ്യക്തി ജീവിതത്തിലും കർമ്മപഥത്തിലും മര്യാദ പുരുഷോത്തമനാണ്. മതസമന്വയത്തിന്റെ ഉത്തമ പ്രതീകമാണ് അദ്ദേഹം. സരയൂ തീരത്ത് അയോദ്ധ്യയിലെ ശ്രീരാമചന്ദ്ര ദേവന്റെ പ്രാണപ്രതിഷ്ഠയുടെ പുണ്യം ഓരോ ഭവനങ്ങളിലേക്കും എത്തുക തന്നെ വേണം. പ്രതിഷ്ഠാ സമയത്ത് വീടുകളിൽ ദീപം തെളിച്ച് ലോകനന്മയ്ക്കായി എല്ലാവരും പ്രാർത്ഥിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ക്ഷേത്രനിർമ്മാണവുമായി ബന്ധപ്പെട്ട് അയോദ്ധ്യയിൽ നിന്നുള്ള അക്ഷതം സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർ.എസ്. എസ് പ്രാദേശിക നേതാവ് എ.ആർ. മോഹനനിൽ നിന്നാണ് വെള്ളാപ്പള്ളി അക്ഷതം സ്വീകരിച്ചത്.
ഇന്നലെ എൻ.എസ്. എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും അയോദ്ധ്യയിലെ പ്രതിഷ്ഠാ ചടങ്ങിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അയോദ്ധ്യയിയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കണ്ടത് ഏതൊരു ഈശ്വര വിശ്വാസിയുടെയും കടമയാണെന്നും എൻ.എസ്.എസ് നിലപാട് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളെ സഹായിക്കാൻ അല്ലെന്നും ജി.സുകുമാരൻ നായർ പത്രക്കുറിപ്പിൽ പറഞ്ഞു.
22ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിൽ ജാതിയോ മതമോ നോക്കേണ്ടതില്ല. രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ് ബഹിഷ്കരിക്കുന്നത് ഈശ്വരനിന്ദയെന്നുവേണം പറയാൻ. ഏതെങ്കിലും സംഘടനകളോ രാഷ്ട്രീയപാർട്ടികളോ ഇതിനെ എതിർക്കുന്നുണ്ടെങ്കിൽ അത് അവരുടെ സ്വാർത്ഥതയ്ക്കും രാഷ്ട്രീയ നേട്ടങ്ങൾക്കും വേണ്ടി മാത്രമായിരിക്കും. ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടോ രാഷ്ട്രീയപാർട്ടിക്കുവേണ്ടിയോ അല്ല എൻ. എസ്.എസ് ഈ നിലപാട് സ്വീകരിക്കുന്നതെന്നും ജി.സുകുമാരൻ നായർ പറഞ്ഞു.