
തിരുവനന്തപുരം : കോഴിക്കോട് നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിലെ വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി എം.ടി വാസുദേവൻ നായർ . തന്റെ പ്രസംഗം മാദ്ധ്യമങ്ങൾ വിവാദമാക്കുന്നതിൽ അർത്ഥമില്ലെന്ന് എം.ടി വാസുദേവൻ നായർ ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചു. തന്റെ വാക്കുകൾ സംസ്ഥാന സർക്കാരിനെയോ മുഖ്യമന്ത്രിയേയോ ഉദ്ദേശിച്ചല്ലെന്ന് എം.ടി പറഞ്ഞുയ . റഷ്യയിലടക്കമുള്ള സാഹചര്യങ്ങൾ പരാമർശിച്ചതിന്റെ അർത്ഥം മലയാളം അറിയുന്നവർക്ക് മനസിലാകും. ഇതു സംബന്ധിച്ച വിവാദത്തിനും ചർച്ചയ്ക്കും താനും തന്റെ പ്രസംഗവും ഉത്തരവാദിയല്ലെന്നും എം.ടി വ്യക്തമാക്കി.
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടനവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു മുഖ്യ പ്രഭാഷകനായ എം.ടിയുടെ വിമർശനം ഇ.എം.എസിനെപ്പോലൊരു നേതാവ് കാലത്തിന്റെ ആവശ്യമാണെന്ന് എം.ടി പറഞ്ഞു. തെറ്റുപറ്റിയാൽ തിരുത്താനും സമ്മതിക്കാനും കഴിയുന്നൊരു നേതാവ്. അതുകൊണ്ടാണ് ഇ.എം.എസ് മഹാനായ നേതാവായതെന്നും എം.ടി പറഞ്ഞു. . അധികാരം എന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ നമ്മൾ കുഴിവെട്ടി മൂടിയെന്നും എം.ടി പറഞ്ഞു. ഭരണാധികാരികൾ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം. തെറ്റു പറ്റിയാൽ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ലെന്നും എം.ടി. ചൂണ്ടിക്കാട്ടി.
അതേസമയം എം.ടി.വാസുദേവൻനായർ നടത്തിയ പ്രസംഗത്തെ ദുർവ്യാഖ്യാനം ചെയ്തുവെന്നും ഇടതുപക്ഷ വിരുദ്ധ അപസ്മാരം ബാധിച്ചവരാണത് ചെയ്തതെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ആരോപിച്ചു . പിണറായി മഹാനാണ്. ജനങ്ങൾക്ക് പിണറായിയോട് വീരാരാധനയാണ്. തനിക്കും മറ്റ് പലർക്കും അങ്ങിനെതന്നെയാണെന്നും ജയരാജൻ പറഞ്ഞു. എം.ടി.നടത്തിയ വിമർശനം കേന്ദ്രസർക്കാരിനെതിരെയാണെന്നും ജയരാജൻ ബേപ്പൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.