
കോഴിക്കോട്: എസ് കെ എസ് എസ് എഫ് നേതാവ് സത്താർ പന്തല്ലൂരിന്റെ പരാമർശം വിവാദത്തിൽ. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടാൻ എസ് കെ എസ് എസ് എഫ് പ്രവർത്തകരുണ്ടാകുമെന്ന പരാമർശമാണ് വിവാദത്തിലായത്.
മലപ്പുറം ടൗൺഹാളിന് മുന്നിൽ നടന്ന മുഖദ്ദസ് സന്ദേശ യാത്രയുടെ സമാപന ചടങ്ങിൽവച്ചായിരുന്നു വിവാദ പരാമർശം. മുമ്പ് പഞ്ചായത്ത് മെമ്പറെ വിളിച്ചാൽ അവർക്ക് സമസ്തയുടെ ഓഫീസിൽ കയറാൻ സമയമില്ലായിരുന്നു. എന്നാൽ ഇന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെ സമസ്തയുടെ ഓഫീസിൽ വരാൻ സമയം തരണേയെന്ന് പറയുന്ന രീതിയിലേക്ക് പ്രസ്ഥാനം വളർന്നെന്നും നേതാവ് പറഞ്ഞു.
സമസ്ത മുശാവറ ഒരു തീരുമാനമെടുത്തുകഴിഞ്ഞാൽ അത് എല്ലാവരും അംഗീകരിക്കണമെന്നും അല്ലാത്തവരെ സമസ്തയ്ക്കും എസ് കെ എസ് എസ് എഫിനും വേണ്ടെന്നും സത്താർ പന്തല്ലൂർ പറഞ്ഞു. സമുദായത്തിന്റെ പൊതു താത്പര്യങ്ങൾക്ക് വേണ്ടി മുസ്ലീം ഐക്യമുണ്ടാകണമെന്നും നേതാവ് കൂട്ടിച്ചേർത്തു.