
കാസർകോട്: പാസ്പോർട്ട് അപേക്ഷകരെ കുടുക്കി പണം തട്ടാൻ പുതിയ പദ്ധതിയുമായി ഓൺലൈൻ തട്ടിപ്പ് സംഘം രംഗത്ത്. പുതുതായി പാസ്പോർട്ട് നേടാൻ അപേക്ഷ നൽകിയവർക്ക് 'ഇന്ത്യ പോസ്റ്റ്' എന്ന പേരിൽ തപാൽ ഓഫീസിന്റെ മുദ്രയുള്ള ഓൺലൈൻ ലിങ്ക് അയച്ചുകൊടുത്താണ് തട്ടിപ്പ് നടത്തുന്നത്.
നൽകിയ പാസ്പോർട്ട് അപേക്ഷയിൽ പേര് എഴുതിയതിലും ജനന തീയ്യതിയിലും തെറ്റുണ്ടെന്ന് ചൂണ്ടിക്കാട്ടി കോൾ എത്തുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ ഞങ്ങൾ അയച്ചു തരുന്ന ഓൺലൈൻ ലിങ്കിൽ കയറി പറയുന്നതുപോലെ ചെയ്യണം എന്നാണ് അപേക്ഷകർക്ക് നിർദ്ദേശം നൽകുന്നത്.
തട്ടിപ്പ് സംഘം അയച്ചുകൊടുക്കുന്ന ഓൺലൈനിൽ ലിങ്ക് തുറന്നു കയറിയാൽ അപേക്ഷകളുടെ മുഴുവൻ വിവരങ്ങളും ബാങ്ക് അക്കൗണ്ട് കാര്യങ്ങളും ചോരും. പുതിയ അപേക്ഷകരിൽ നിന്ന് തെറ്റു തിരുത്താൻ പണവും ആവശ്യപ്പെടും. പണം അയക്കുന്ന മുറയ്‌ക്ക് ഗൂഗിൾ പേ അക്കൗണ്ടിൽ കയറി പണം പിൻവലിക്കലാണ് ലക്ഷ്യം. പുതുതായി പാസ്പോർട്ട് അപേക്ഷ നൽകുന്നവരെ കേന്ദ്രീകരിച്ചാണ് ഇത്തരം തട്ടിപ്പ് സംഘം സജീവമായിട്ടുള്ളത്.
പെട്ടെന്ന് ഗൾഫ് നാടുകളിലേക്ക് പോകുന്നതിന് പാസ്പോർട്ട് ആവശ്യമായി വരുന്നതിനാൽ പലരും സംഘത്തിന്റെ ചതിക്കുഴിയിൽ പെടുന്നുണ്ട്. ഇത് മുൻകൂട്ടി കൊണ്ടാണ് ഓൺലൈൻ തട്ടിപ്പ് സംഘിന്റെ നീക്കം.നിരവധി പേർക്ക് ഇന്ത്യാ പോസ്റ്റ് ചിത്രം സഹിതമുള്ള ലിങ്ക് അയച്ചു കിട്ടിയിട്ടുണ്ട്.
അപേക്ഷകരുടെ വിവരം പുറത്ത്?
അതേസമയം പുതുതായി പാസ്പോർട്ടിന് അപേക്ഷ നൽകുന്നവരുടെ വിവരങ്ങളും ഫോൺ നമ്പറും മേൽവിലാസവും ഓൺലൈൻ തട്ടിപ്പ് സംഘത്തിന് എങ്ങനെ ലഭ്യമായി എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. പാസ്പോർട്ട് ഓഫീസുമായി ബന്ധപ്പെട്ട ആരെങ്കിലും ചോർത്തി കൊടുക്കുന്നതാണ് അപേക്ഷകരുടെ വിവരങ്ങൾ എന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്.
പാസ്പോർട്ട് അപേക്ഷകരെ ചതിയിൽ വീഴ്ത്താൻ വ്യാപകമായി ശ്രമം തുടങ്ങിയിട്ടുണ്ട്. ജോലി തേടിയോ മറ്റു അടിയന്തിര ആവശ്യങ്ങൾക്കോ പെട്ടെന്ന് വിദേശ നാടുകളിൽ എത്തുന്നവർ ഈ തട്ടിപ്പ് സംഘത്തിന്റെ ചതിയിൽ അകപ്പെടും. എളുപ്പം പാസ്പോർട്ട് എടുക്കുന്നവർ പുതിയ ലിങ്ക് അയച്ചുള്ള തട്ടിപ്പിൽ അകപ്പെടാതെ ശ്രദ്ധിക്കണം.
-പി. നാരായണൻ (ഇൻസ്‌പെക്ടർ, കാസർകോട് സൈബർ പൊലീസ് സ്റ്റേഷൻ