
ചെന്നെെ: എട്ടുവർഷം മുൻപ് കാണാതായ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന്റെ അവശിഷ്ടം ബംഗാൾ ഉൾക്കടലിൽ കണ്ടെത്തി. 29 പേരുമായി പോയ എഎൻ -32 എന്ന എയർഫോഴ്‌സിന്റെ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. 2016 ജൂലായ് 22ന് ചെന്നെെയിൽ നിന്ന് ആന്റമാനിലെ പോർട്ട് ബ്ലെയറിലേക്കുള്ള യാത്രക്കിടെ ആഴക്കടലിന് മുകളിൽ വച്ചാണ് വിമാനം കാണാതായത്. കഴിഞ്ഞ എട്ട് വർഷമായി വിമാനത്തിനായി തെരച്ചിൽ നടത്തിവരുകയായിരുന്നു.
ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജിയുടെ പരിശോധനയിലാണ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 3400 മീറ്റർ ആഴത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ചെന്നെെ തീരത്ത് നിന്ന് 140 നോട്ടിക്കൽ മെെൽ അകലെ (ഉദ്ദേശം 310കിലോമീറ്റർ ) ഉൾക്കടലിന്റെ അടിത്തട്ടിലാണ് അവശിഷ്ടം ഉള്ളത്. സ്ഥലത്ത് കൂടുതൽ പരിശോധനകൾ വരും ദിവസങ്ങളിൽ നടത്തുമെന്നാണ് റിപ്പോർട്ട്. ഈ പ്രദേശത്ത് മുൻപ് യുദ്ധവിമാനങ്ങൾ കാണാതായ ചരിത്രം ഇല്ലാത്തതിനാൽ കണ്ടെത്തിയ അവശിഷ്ടങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിന്റെതാണെന്നാണ് കരുതുന്നത്.