
അൽ റയാൻ: നൂറ്റിനാല്പത്തിനാലു കോടി ഇന്ത്യക്കാരുടെ പ്രാർത്ഥനകൾ കാലുകളിൽ ആവാഹിച്ച് ഏറ്റവും വലിയവവൻകരയിലെ ഫുട്ബാൾ രാജാക്കൻമാരെ കണ്ടെത്താനുള്ള ഏഷ്യൻ കപ്പിൽ സുനിൽ ഛെത്രിയും സംഘവും ഇന്നാദ്യമത്സരത്തിനിറങ്ങുന്നു. ഏറെ കരുത്തരായ ഓസ്ട്രേലിയയാണ് ആദ്യ മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യൻ സമയം വൈകിട്ട് 5 മുതൽ ഖത്തറിലെ അൽ റയാൻ സ്റ്റേഡിയത്തിലാണ് മത്സരം.
കഴിഞ്ഞ ലോകകപ്പ് നോക്കൗട്ട് ഘട്ടം വരെയെത്തിയ ലോക റാങ്കിംഗിൽ 25-ാംസ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്ക് തന്നെയാണ് മത്സരത്തിൽ മുൻതൂക്കം. റാങ്കിംഗിൽ 102-ാംസ്ഥാനത്താണെങ്കിലും സമീപകാലത്ത് മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്ന ഇന്ത്യയെ അതിനാൽ തന്നെ എഴുതിത്തള്ളാനാകില്ല.
പ്രതീക്ഷയോടെ ഇന്ത്യ
അവസാനം ഏഷ്യാ കപ്പിൽ കളിച്ച 2011ലും 19ലും ഇന്ത്യ ആദ്യ റൗണ്ടിൽ പുറത്തായിരുന്നു. ഇത്തവണ ഓസ്ട്രേലിയയെക്കൂടാതെ ഗ്രൂപ്പ് ബിയിൽ കരുത്തരായ ഉസ്ബക്കിസ്ഥാൻ സിറിയ എന്നീ ടീമുകളാണ് ഇന്ത്യയ്‌ക്കൊപ്പമുള്ളത്. ഉസ്ബക്കിസ്ഥാൻ റാങ്കിംഗിൽ 68-ാമതും സിറിയ 91-ാമതുമാണ്. ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാർക്കൊപ്പം നാല് മികച്ച മൂന്നാം സ്ഥാനക്കാർക്കും പ്രീക്വാർട്ടറിൽ എത്താനാകും. ഉസബക്കിസ്ഥാനെതിരെ ജനുവരി 18നും സിറിയക്കെതിരെ 25നുമാണ് ഇന്ത്യയുടെ മത്സരങ്ങൾ.സിറിയയെ ഇന്ത്യയ്ക്ക് തോൽപ്പിക്കാനാകുമെന്ന് തന്നെയാണ് ഇന്ത്യൻ ക്യാമ്പിന്റെ പ്രതീക്ഷ. അങ്ങനെയാണെങ്കിൽ ഇന്ത്യയ്ക്ക് പ്രീക്വാർട്ടറിൽ എത്താനുമാകും.
പ്രമുഖ താരങ്ങളായ മലയാളി വിംഗർ ആഷിഖ് കരുണിയൻ, ഡിഫൻഡർ അൻവർ അലി, ഡിഫൻസീവ് മിഡ്‌ഫീൽഡർ ജീക്ക്‌സൺ സിംഗ് എന്നിവർ പരിക്കിന്റെ പിടിയിലാണെന്നത് തിരിച്ചടിയാണെങ്കിലും കിട്ടാവുന്ന ഏറ്റവും മികച്ച ടീമുമായാണ് ഇന്ത്യൻ കോച്ച് ഇഗോർ സ്‌റ്റിമാച്ച് ഖത്തറിലെത്തിയിരിക്കുന്നത്. അവസാന ഏഷ്യ കപ്പ് കളിക്കുന്ന 39കാരനായ ക്യാപ്ടൻ സുനിൽ ഛെത്രി തന്നെയാണ് ഇന്ത്യയുടെ കുന്തമുന. സഹൽ അബ്ദുൾ സമദും കെ.പി രാഹുലുമാണ് ടീമിലെ മലയാളി സാന്നിധ്യങ്ങൾ.
കരുത്തോടെ കംഗാരുക്കൾ
2015ലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയ രണ്ടാം ഏഷ്യൻ കപ്പ് തേടിയാണ ്ഖത്തറിലെത്തിയിരിക്കുന്നത്. യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന ഒരുപിടിതാരങ്ങളുമായെത്തിയിരിക്കുന്ന ഓസ്ട്രേലിയ ടൂർണമെന്റ് ഫേവറിറ്റുകളാണ്. ഖത്തർ വേദിയായ കഴിഞ്ഞ ലോകകപ്പിൽ പ്രീക്വാർട്ടറിൽ എത്തി കരുത്ത് കാട്ടിയ ഓസ്ട്രേലിയ ചാമ്പ്യൻമാരായ ഓസ്ട്രേലിയയോടാണ് തോറ്റത്. അന്ന് അർജന്റീനയോട് തോറ്റ പ്രീക്വാർട്ടർ മത്സരം നടന്ന വേദിയിൽ തന്നെയാണ് ഇന്ന് ഓസ്ട്രേലിയ ഇന്ത്യയെ നേരിടുന്നത്.
മുഖാമുഖം
ഏഷ്യൻ കപ്പിൽ രണ്ടാം തവണയും ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നത്. 2011ൽ ഖത്തർ തന്നെ വേദിയായ ഏഷ്യൻ കപ്പിൽ ഇരുടീമും മുഖാമുഖം വന്നിരുന്നു. അന്ന് 4-0ത്തിന് ഓസ്ട്രേലിയ ജയിച്ചു. ഇന്ത്യയും ഓസ്ട്രേലയയും ഇതുവരെ എട്ട് തവണ മുഖാമുഖം വന്നിട്ടുണ്ട്. നാല് തവണ ഓസ്ട്രേലിയയും മൂന്ന് തവണ ഇന്ത്യയും ജയിച്ചു. ഒരു മത്സരം സമനിലയായി. ഇന്ത്യയുടെ വിജയങ്ങൾ മുഴുവൻ 1957ന് മുൻപാണ്.
വാറിലാദ്യം
ഇന്ത്യ കളിക്കുന്ന വീഡിയോ അസിസ്റ്റിംഗ് റഫറിയുടെ സംവിധാനമുള്ള ആദ്യമത്സരം കൂടിയാണിത്.
വനിതാ റഫറി
ഇന്ത്യ - ഓസ്ട്രേലിയ മത്സരം നിയന്ത്രിക്കുന്ന പ്രധാന റഫറി ജപ്പാൻകാരി യോഷിമി യമഷിതയാണ്. ഏഷ്യൻ കപ്പിൽ ആദ്യമായി ഒരു വനിതാ റഫറി നിയന്ത്രിക്കുന്ന മത്സരം കൂടിയാകും ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ളത്.
ലൈവ്
സ്പോർട്സ് 18, ജിയോ സിനിമ
ചൈന- തജിക്കിസ്ഥാൻ
ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ചൈനയും തജിക്കിസ്ഥാനും തമ്മിൽ ഏറ്റുമുിട്ടും. ഇന്ത്യൻ സമയം രാത്രി 8 മുതലാണ് മത്സരം.
ആദ്യ ജയം ആതിഥേയർക്ക്
ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാൾടൂർണമെന്റിലെ ഉദ് ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിന്ഗംഭീര ജയം. ഗ്രൂപ്പ് എയിലെ പോരാട്ടത്തിൽ ലെബനനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഖത്തർ തകർത്തത്. ഖത്തറിനായി അക്രം അഫീഫ് ഇരട്ടഗോളുകളുമായി തിളങ്ങി. അൽമോസ് അല ഒരുഗോൾ നേടി.
വർണാഭമായ
തുടക്കം
ലോകകപ്പ് ഫൈനലിനുൾപ്പെടെ വേദിയായ ഖത്തറിലെ ലുസെയിൽ സ്റ്റേഡിയത്തിൽ വർണാഭമായിരുന്നു എ.എഫ്.സി ഏഷ്യൻ കപ്പ് പതിനെട്ടാം പതിപ്പിന്റെ ഉദ്ഘാടനച്ചടങ്ങുകൾ.
ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങുപോലെ ഖത്തറിനെ അടയാളപ്പെടുത്തുന്നതായി ഏഷ്യൻ കപ്പിന്റെ ഉദ്ഘാടനച്ചടങ്ങും.
തുടർന്ന് ഇന്ത്യൻ സമയം 9.30ഓടെ ആതിഥേയരായ ഖത്തറും ലെബനനും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന്റെ കിക്കോഫ്.