pic

ന്യൂയോർക്ക്: ലഷ്കറെ ത്വയ്ബ ഭീകരൻ ഹാഫിസ് അബ്ദുൾ സലാം ഭൂട്ടാവി മരിച്ചെന്ന് സ്ഥിരീകരിച്ച് യു.എൻ. 2008ലെ മുംബയ് ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ ഒരാളായ ഭീകരൻ ഹാഫിസ് സയീദിന്റെ പ്രതിനിധിയായിരുന്നു ഇയാൾ. കഴിഞ്ഞ വർഷം മേയ് 29ന് പഞ്ചാബ് പ്രവിശ്യയിലെ മുറീദ്കേ നഗരത്തിൽ പാക് സർക്കാരിന്റെ കസ്​റ്റഡിയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണമെന്ന് യു.എൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ഇയാൾ മരിച്ചെന്ന വാർത്ത നേരത്തെ പ്രചരിച്ചെങ്കിലും ഇപ്പോഴാണ് സ്ഥിരീകരിക്കപ്പെടുന്നത്. മുംബയ് ഭീകരാക്രമണ പ്രതികൾക്ക് ഭൂട്ടാവിയുടെ നേതൃത്വത്തിൽ പരിശീലനം ലഭിച്ചിരുന്നു. ഹാഫിസ് സയീദിന്റെ അഭാവത്തിൽ ലഷ്കറെ ത്വയ്ബയെ നിയന്ത്രിച്ചിരുന്നത് ഇയാളാണ്.

അതേ സമയം,​ ഹാഫിസ് സയീദ് പാകിസ്ഥാന്റെ കസ്റ്റഡിയിൽ 78 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണെന്ന് യു.എൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ട ഏഴു കേസുകളിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടതെന്നും യു.എൻ റിപ്പോർട്ടിൽ പറയുന്നു. 166 പേരുടെ മരണത്തിനിടയാക്കിയ മുംബയ് ഭീകരാക്രമണം കൂടാതെ, ജമ്മു കാശ്മീരിൽ ഭീകരർക്കു ധനസഹായം നൽകിയതടക്കം എൻ.ഐ.എ രജിസ്​റ്റർ ചെയ്ത നിരവധി കേസുകളിൽ പ്രതിയാണ് ഹാഫിസ് സയീദ്.