family

ഭോപ്പാല്‍: ഭര്‍ത്താവിനൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്ന ഭാര്യമാരുടെ പ്രവര്‍ത്തി മാനസികമായി തകര്‍ക്കുന്ന ക്രൂരതയെന്ന് കോടതി. മദ്ധ്യപ്രദേശ് ഹൈക്കോടതിയുടേതാണ് പരാമര്‍ശം. ലൈംഗികബന്ധം നിഷേധിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണമായി ഉയര്‍ത്തിക്കാണിക്കാമെന്നും കോടതി പറഞ്ഞു. സുദീപ്‌തോ സാഹ, മൗമിത സാഹ ദമ്പതിമാരുടെ കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.

ഭാര്യ തനിക്കൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നില്ലെന്നും വിവാഹമോചനം വേണമെന്നുമുള്ള സുദീപ്‌തോയുടെ ആവശ്യം ഭോപ്പാലിലെ കുടുംബകോടതി അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. 2006ല്‍ ആയിരുന്നു ഇവരുടെ വിവാഹം. അതേസമയം സുദീപ്‌തോയുടെ ഹര്‍ജി കോടതി പരിഗണിച്ചപ്പോള്‍ മൗമിതയോ അവരുടെ ഭാഗം പറയാന്‍ അഭിഭാഷകരോ കോടതിയില്‍ ഹാജരായിരുന്നില്ല.

2006 ജൂലായ് 12ന് ആണ് ഇരുവരും വിവാഹം കഴിച്ചത്. 16 ദിവസങ്ങള്‍ക്ക് ശേഷം ജൂലായ് 28ന് സുദീപ്‌തോ അമേരിക്കയിലേക്ക് പോയി. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് തന്നെ വിവാഹം കഴിച്ചതെന്ന് മൗമിത പറഞ്ഞിട്ടുണ്ടെന്നും മറ്റൊരു കാമുകനുള്ളതിനാല്‍ താനുമായി ലൈംഗികബന്ധത്തിന് ശ്രമിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നതായി സുദീപ്‌തോ കോടതിയില്‍ പറഞ്ഞു.

താന്‍ അമേരിക്കയിലേക്ക് പോയി രണ്ട് മാസം കഴിഞ്ഞപ്പോള്‍ ഭോപ്പാലിലെ വീട്ടില്‍ നിന്ന് മൗമിത ഇറങ്ങിപ്പോകുകയും ചെയ്തു. ഇതിന് ശേഷം അവര്‍ മടങ്ങിവന്നിട്ടില്ല.ബംഗാളില്‍ വെച്ച് നടന്ന വിവാഹത്തിന് ശേഷം തന്നെ കാമുകനൊപ്പം പോകാന്‍ അനുവദിക്കണമെന്ന് മൗമിത പറഞ്ഞിരുന്നുവെന്നും സുദീപ്‌തോ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.