d

ന്യൂഡൽഹി : ജനുവരി 22ന് അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്താൻ നരേന്ദ്രമോദിയെ തിരഞ്ഞെടുത്തത് ശ്രീരാമനെന്ന് മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ,​അദ്വാനി പറഞ്ഞു. മോദി ഇന്ത്യക്കാരുടെയെല്ലാം പ്രതിനിധിയാണെന്നും അദ്വാനി കൂട്ടിച്ചേർത്തു. അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനായി രഥയാത്രയടക്കം നടത്തിയ മുൻ ബി.ജെ.പി അദ്ധ്യക്ഷൻ കൂടിയായ അദ്വാനി,​ മോദി പ്രതിഷ്ഠ നടത്തുന്നതിനെ പൂർണമായി പിന്തുണയ്ക്കുകയായിരുന്നു

ഇത് ഒരു ദൈവീക സ്വപ്നത്തിന്റെ പൂർത്തീകരണമാണ്. രഥയാത്ര ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ താനോരു സാരഥി മാത്രമാണെന്ന് തനിക്ക് മനസിലായി. യാത്രയുടെ പ്രധാനദൂതൻ രഥം തന്നെയായിരുന്നു. കാരണം അതിന് ആരാധനയ്ക്കുള്ള യോഗ്യതയുണ്ടായിരുന്നു. ക്ഷേത്രം നിർമ്മിക്കുന്നതിന്റെ പവിത്രമായ ഉദ്ദേശ്യം നിറവേറ്റാൻ അത് ശ്രീരാമജന്മഭൂമിയായ അയോദ്ധ്യയിലേക്കാണ് പോയതെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബറിൽ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും വിശ്വഹിന്ദു പരിഷത്ത് ക്ഷണിച്ചിരുന്നു. എന്നാൽ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് ഇരുവരും പങ്കെടുക്കാൻ സാദ്ധ്യതയില്ലെന്ന് അന്ന് ക്ഷേത്രട്രസ്റ്റ് അറിയിച്ചു,​ എന്നാൽ അദ്വാനി പങ്കെടുക്കുമെന്ന വിവരം പുറത്തുവന്നതോടെ അദ്ദേഹത്തിന് ആവശ്യമായ മെഡിക്കൽ സൗകര്യങ്ങളടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് വി.എച്ച്. പി വ്യക്തമാക്കിയിരുന്നു,​