
ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഈ മാസം പതിനെട്ടിന് മുമ്പ് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയത്. കേസിൽ ഇത് നാലാം തവണയാണ് കേജ്‌രിവാളിന് അന്വേഷണ സംഘം നോട്ടീസയക്കുന്നത്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഈ മാസം മൂന്നാം തീയതി ഇഡി നോട്ടീസ് നൽകിയിരുന്നു. സമൻസ് നിയമവിരുദ്ധമാണെന്നും തന്നെ അറസ്റ്റ് ചെയ്യുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യമെന്നും പറഞ്ഞ് അദ്ദേഹം ഹാജരായിരുന്നില്ല.
അതിനുമുമ്പ് ഡിസംബർ 21നും നവംബർ രണ്ടിനുമായിരുന്നു ഇഡി നോട്ടീസ് നൽകിയത്. അപ്പോഴും ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറായില്ല. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിലിൽ അദ്ദേഹത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു. എന്നാൽ പ്രതിയാക്കിയിരുന്നില്ല.
ഇഡി ആദ്യ നോട്ടീസ് അയച്ചതുമുതൽ കേജ്‌രിവാളിന് അറസ്റ്റ് ചെയ്യുമെന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ പരന്നിരുന്നു. ആം ആദ്മി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, സത്യേന്ദ്ര ജെയ്ൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.