antony-raju

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ യാത്രാ ദുരിതം മൂന്ന് മാസം കൊണ്ട് പൂർണമായും പരിഹരിക്കുമെന്ന് ആന്റണി രാജു എംഎൽഎ. ഇപ്പോഴുളള പൊട്ടിപ്പൊളിഞ്ഞ റോ‌ഡുകൾ ദുബായിലേത് പോലെയാകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

നഗരത്തിൽ സ്‌മാർട്ട് സി​റ്റിയുടെ പ്രവർത്തനങ്ങൾ വന്നതോടുകൂടി കഴിഞ്ഞ ആറ് വർഷത്തോളമായി എല്ലാം സ്തംഭിച്ച് കിടക്കുകയാണ്. കോൺട്രാക്ടർ പാതിവഴിയിൽ ഇട്ടിട്ട് പോയി. ഒടുവിൽ എല്ലാ നിയമ പരിരക്ഷയോടുകൂടി ഒരു പുതിയ പദ്ധതിയുണ്ടാക്കി, പഴയ ആളെ ഒഴിവാക്കി, അങ്ങനെ ചെയ്തപ്പോൾ ജൂണോടുകൂടി ടെൻഡർ ഫണ്ട് ലാപ്സ് ആകുകയാണ്. അപ്പോൾ അതിന് മുൻപായി നിശ്ചയിച്ചിട്ടുളള എല്ലാ പദ്ധതികളും നടപ്പാക്കും.

'റോഡുകൾ കുത്തിപ്പൊളിച്ചിട്ട കോൺട്രാക്ടർമാർ സ്ഥലം വിട്ടു. ധനസമ്പാദനമായിരുന്നു അവരുടെ ഉദ്ദേശം. ഉദ്യോഗസ്ഥ തലത്തിലുളളവരും അവർക്ക് കൂട്ടുനിന്നിട്ടുണ്ടാകാം. മേയിൽ റോഡുകളുടെ പണി പൂർത്തിയാകും. ചില പ്രയാസ ഘട്ടങ്ങളിൽ സിസേറിയൻ ചെയ്തല്ലേ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കുന്നത്. അതുപോലെ നമുക്ക് ഇപ്പോൾ ഒരു പ്രയാസമുണ്ട്. അത് മൂന്ന് മാസങ്ങൾക്കുളളിൽ എല്ലാം ശരിയാകും. ആധുനിക സംവിധാനങ്ങളോടുകൂടിയ റോഡുകൾ ഉടൻ തന്നെ നഗരത്തിൽ വരും'- ആന്റണി രാജു വ്യക്തമാക്കി.