rahul-mamkootathil

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ആരോപണത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. എം വി ഗോവിന്ദനെതിരെ ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസയച്ചിരിക്കുകയാണ് രാഹുൽ. വാർത്താസമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെടുന്നു.

ജാമ്യം ലഭിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നും പരാജയം മറച്ചുവയ്ക്കാനും ഹീറോയെന്ന് വരുത്താനും ശ്രമം നടക്കുന്നുവെന്നുമാണ് എം വി ഗോവിന്ദൻ ആരോപിച്ചത്. ജയിലിൽ കിടക്കാൻ രാഹുൽ ആർജവം കാട്ടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റാണ് ജാമ്യാപേക്ഷക്കൊപ്പം സമർപ്പിച്ചത് എന്ന എം വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം അഡ്വ. മൃദുൽ ജോൺ മുഖേന ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് എം വി ഗോവിന്ദന് വക്കീൽ നോട്ടീസ് അയച്ചുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

പത്രസമ്മേളനത്തിന് ശേഷം എം വി ഗോവിന്ദൻ പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പറഞ്ഞു. ഉച്ചയ്ക്ക് 12:30ന് മാത്രം ഇറങ്ങിയ കോടതി വിധിയുടെ വിശദാംശങ്ങളിലാണ് താൻ പറഞ്ഞ കാര്യങ്ങളുള്ളത് എന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന വ്യാജമാണ്. രാവിലെ 10.30ന് ആണ് സിപിഎം സംസ്ഥാന സെക്രട്ടറി വാർത്താ സമ്മേളനം വിളിച്ചത്. ഉച്ചയ്ക്ക് വരാനിരിക്കുന്ന കോടതി വിധിയെക്കുറിച്ച് രാവിലെ പറയാൻ ഇദ്ദേഹം ത്രികാലജ്ഞാനിയാണോ എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി ചോദിച്ചു. ഏഴു ദിവസത്തിനകം വാർത്താസമ്മേളനം വിളിച്ച് ക്ഷമ ചോദിച്ചില്ലെങ്കിൽ ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.