th-mustafa

കൊച്ചി: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടിഎച്ച് മുസ്തഫ അന്തരിച്ചു. ഇന്ന് പുലർച്ചെ പുലർച്ചെ 5.40-ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.84 വയസായിരുന്നു. അസുഖബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു.ഭൗതികദേഹം വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. കബറടക്കം രാത്രി 8ന് മാറമ്പള്ളി ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും.

എറണാകുളം പെരുമ്പാവൂർ വാഴക്കുളത്ത് ടികെഎം ഹൈദ്രോസിന്റെയും ഫാത്തിമ ബീവിയുടേയും മകനായി 1941 ഡിസംബർ ഏഴിനായിരുന്നു ജനനം.യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ ടിഎച്ച് മുസ്തഫ അഞ്ചുതവണ എംഎൽഎയും കെ കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുമായിരുന്നു. പതിനാല് വർഷത്തോളം എറണാകുളം ഡിസിസി പ്രസിഡന്റുമായിരുന്നു. കെ.പി.സി.സി വെെസ് പ്രസിഡന്റ് ചുമതലയും വഹിച്ചിട്ടുണ്ട്. 1977-ൽ ആദ്യമായി ആലുവയിൽ നിന്നാണ് നിയമസഭയിലേക്കെത്തുന്നത്. പിന്നീട്, നാല് തവണ കുന്നത്തുനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു.

ഐഎൻടിയുസിയുടെ സംസ്ഥാന നിർവാഹക സമിതിയിലും ദേശീയ കൗൺസിലിലും അംഗമായിരുന്നു. കെ.പി.സി.സിയുടെ സംസ്ഥാന നിർവാഹക സമിതിയിൽ പ്രത്യേക ക്ഷണിതാവായി. അസുഖ ബാധിതനായതോടെ ഏറെനാളായി പൊതുവേദിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.മുസ്തഫയുടെ നിര്യാണത്തിൽ രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ അനുശോചിച്ചു.