
കൊച്ചി: ബിജെപിക്കെതിരെ ആഞ്ഞടിച്ച് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാദർ ജേക്കബ് ജി പാലക്കാപ്പിള്ളി. സൗഹൃദം കാണിക്കുമ്പോഴും ശത്രുതാപരമായ നീക്കങ്ങൾ തുടരുകയാണെന്നാണ് അദ്ദേഹം പറയുന്നത്. ദീപിക പത്രത്തിലെ ലേഖനത്തിലാണ് ജേക്കബ് പാലക്കാപ്പിള്ളി വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
'സംഘപരിവാർ പ്രസിദ്ധീകരണങ്ങൾ ക്രൈസ്‌തവ വിദ്വേഷം പ്രചരിപ്പിക്കുന്നു. സൗഹൃദം കാണിക്കുമ്പോഴും ശത്രുതാപരമായ നീക്കങ്ങൾ അവർ തുടരുകയാണ്. ക്രൈസ്‌തവർക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നു. ബിജെപിയുടെ ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് കൂടുതൽ അതിക്രമങ്ങൾ ഉണ്ടാകുന്നത്. വിരുന്നൊരുക്കി ക്രൈസ്‌തവരുമായി അടുക്കാൻ ശ്രമിക്കുകയാണ് അവർ. ഇതിനെ സഭകൾ അങ്ങോട്ട് പ്രോത്സാഹിപ്പിച്ചിട്ടില്ല.' - ഫാദർ ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്‌മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാരെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാനെതിരെ ജേക്കബ് ജി പാലക്കാപ്പിള്ളി നേരത്തേ രംഗത്തെത്തിയിരുന്നു. 'സജി ചെറിയാന്റെ പ്രസ്താവനയിൽ ക്രൈസ്തവ സമൂഹത്തിന് നീരസമുണ്ട്. സുപ്രധാന സ്ഥാനങ്ങളിൽ ഉള്ളവർ സംസാരിക്കുമ്പോൾ വാക്കുകളിൽ മിതത്വം പുലർത്തണം. ഭരണഘടനയെ മാനിക്കാത്തതിന്റെ പേരിൽ നേരത്തേ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടയാളാണ് സജി ചെറിയാൻ. സമൂഹത്തിലെ ഉന്നതരായ വ്യക്തികളെ സംബോധന ചെയ്യുമ്പോൾ മാത്രം ഉപയോഗിക്കാൻ വേണ്ടി മാത്രമുള്ള ഒരു നിഘണ്ടു അവരുടെ കൈയിലുണ്ട്. ഇത്തരം നിഘണ്ടുകൾ ഉപയോഗിക്കുന്ന ഒരു സ്കൂളിൽ നിന്ന് വരുന്ന വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല. ക്രൈസ്തവർ ഏത് രാഷ്ട്രീയം സ്വീകരിക്കണം, എന്ത് നിലപാടെടുക്കണം എന്നൊക്കെ തീരുമാനിക്കുന്നത് മറ്റ് രാഷ്ട്രീയ പാർട്ടികളല്ല. അതുകൊണ്ട് ഏതെങ്കിലും ഒരു വിരുന്നിൽ പങ്കെടുത്താൽ ആ രാഷ്ട്രീയ പാർട്ടിയോടാണ് ചായ്‌വെന്ന് സ്ഥാപിച്ചെടുക്കുന്നത് എന്തിനാണ്. '- ഫാദർ ജേക്കബ് പാലപ്പിള്ളി ചോദിച്ചു.