crime

ബെംഗളൂരു: സെക്യൂരിറ്റി ജീവനക്കാരനായ യുവാവിനെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്. വെങ്കട്‌നായിക് (30) കാല് തെറ്റി വീണ് മരിച്ചതല്ലെന്നും ഇയാളെ ഭാര്യയും അവരുടെ കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ പ്രതികളായ നന്ദിനി ഭായ്, കാമുകന്‍ നിതീഷ് കുമാര്‍ എന്നിവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

ജനുവരി ഒമ്പതാം തീയതിയാണ് എച്ച്.എസ്.ആര്‍. ലേഔട്ടിലെ വീട്ടില്‍ വെങ്കടനായ്ക്കിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കുളിമുറിയിലായിരുന്നു മൃതദേഹം. ഭര്‍ത്താവ് കുളിമുറിയില്‍ തലയിടിച്ച് വീണെന്നായിരുന്നു ഭാര്യയുടെ മൊഴി. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംഭവം കൊലപാതകമാണെന്ന് പൊലീസിന് സൂചന ലഭിച്ചു.

തുടര്‍ന്ന് ഭാര്യയെ വിശദമായി ചോദ്യംചെയ്തതോടെയാണ് ഇവര്‍ കുറ്റംസമ്മതിച്ചത്. ഭാര്യയെയും കാമുകനെയും വീട്ടില്‍ കണ്ടത് യുവാവിനെ പ്രകോപിപ്പിച്ചെന്നും ഇത് ചോദ്യംചെയ്തപ്പോള്‍ ഇരുവരും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയെന്നുമാണ് പോലീസിന്റെ വിശദീകരണം.

സംഭവദിവസം വെങ്കിടനായിക് വീട്ടിലെത്തിയപ്പോള്‍ ഭാര്യയ്ക്കൊപ്പം കാമുകനെയും വീട്ടില്‍കണ്ടു. ഇതേച്ചൊല്ലി ഇവര്‍ക്കിടയില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ നന്ദിനിയാണ് ഭര്‍ത്താവിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

അപകടമരണമെന്ന് തോന്നിപ്പിക്കാന്‍ പ്രതികള്‍ മൃതദേഹം വലിച്ചിഴച്ച് കുളിമുറിയിലേക്ക് കൊണ്ടുപോയി. ഇതിനുശേഷമാണ് നന്ദിനി മറ്റുള്ളവരെ വിവരമറിയിച്ചതെന്നും പൊലീസ് പറഞ്ഞു.പ്രതികളായ നന്ദിനിയും നിതീഷും ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായ് സ്വദേശികളും സുഹൃത്തുക്കളുമായിരുന്നു. പിന്നീട് ഇരുവരും അടുപ്പത്തിലാകുകയായിരുന്നു.