
കോഴിക്കോട്: പാർട്ട് ടൈം ലൈബ്രേറിയൻ നിയമനത്തിന് കോഴ ആവശ്യപ്പെട്ട രണ്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി. കോഴ ആവശ്യപ്പെട്ട കരീം പഴങ്കൽ, ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പുറത്തുവിട്ട സണ്ണി കിഴക്കരക്കാട്ട് എന്നിവരെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. പൊതുജന മദ്ധ്യത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ പ്രവർത്തനം നടത്തിയതായി ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കോഴിക്കോട് ഡിസിസി അറിയിച്ചു.
കോഴിക്കോട് മുക്കം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയത്തിൽ പാർട്ട് ടൈം ലൈബ്രേറിയൻ നിയമനത്തിനാണ് കോഴ ആവശ്യപ്പെട്ടത്. സംഭവത്തിൽ കെപിസിസി നിർദേശ പ്രകാരം എൻ കെ അബ്‌ദുറഹിമാനാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. ഇരുപതോളം പേരിൽ നിന്ന് മൊഴിയെടുത്ത ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
കരീം പഴങ്കൽ കോഴ ആവശ്യപ്പെടുന്നതിന്റെ ഫോൺ സന്ദേശം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മാസം 12,000രൂപ ഓണറേറിയം ലഭിക്കുന്ന ജോലിക്കായി 50,000 രൂപയാണ് ഇയാൾ കോഴ ആവശ്യപ്പെട്ടത്. സധാരണ ഇത്തരം നിയമനങ്ങൾക്ക് വലിയ തുക വാങ്ങാറുണ്ടെന്നും പഞ്ചായത്തിന് പല ആവശ്യങ്ങളുണ്ടെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചതും നടപടിയെടുത്തതും.