protest

ആലപ്പുഴ: സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആലപ്പുഴയിൽ നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ജില്ലാ പ്രസിഡന്റ് എ പി പ്രവീണിനെ പൊലീസ് വളഞ്ഞിട്ട് തല്ലി. വനിതാ പ്രവർത്തകർക്കടക്കം പരിക്കേറ്റു. പുരുഷ പൊലീസുകാർ ലാത്തികൊണ്ട് തലയ്ക്കടിച്ചുവെന്ന് വനിതാ പ്രവർത്തകർ പരാതിപ്പെടുന്നു.

യൂത്ത് കോൺഗ്രസ് നടത്തിയ കളക്‌ട്രേറ്റ് മാർച്ച് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു. സമാധാനപരമായി സമരം ചെയ്യുകയായിരുന്ന പ്രവർത്തകരെ മർദ്ദിച്ചതിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് വനിതാ പ്രവർത്തകർ പറഞ്ഞു.

പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞ് പോകാത്തതാണ് സംഘർഷത്തിന് തുടക്കമായത്. പ്രവർത്തകർ ബാരിക്കേഡുകൾ തള്ളിമാറ്റുകയും ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ പൊലീസിനുനേരെ പാഞ്ഞടുക്കുകയും ചെയ്തതോടെ ലാത്തിച്ചാർജ് ഉണ്ടാവുകയായിരുന്നു. പൊലീസ് മർദ്ദനത്തിൽ എ പി പ്രവീണിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കല്ലേറിൽ നിരവധി പൊലീസുകാർക്കും പരിക്കേറ്റതായി വിവരമുണ്ട്. സംഘർഷം കനത്തതോടെ മുതിർന്ന നേതാക്കളെത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സ്ഥലത്തുനിന്ന് നീക്കി.