mahasa
mahasa

ടെഹ്റാൻ: ശരിയായ രീതിയിൽ ശിരോവസ്ത്രം ധരിച്ചില്ലെന്ന പേരിൽ സദാചാര പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച മഹ്സ അമീനിയുടെ മരണം റിപ്പോർട്ട് ചെയ്തതിന് ഇറാൻ തടവിലാക്കിയ വനിത മാധ്യമപ്രവർത്തകർ ജയിൽ മോചിതരായി. നിലൂഫർ ഹമേദി(31), ഇലാഹി മുഹമ്മദി(36)എന്നിവടെയാണ് ജാമ്യത്തിൽ വിട്ടയച്ചത്. ഇരുവരും ഒരു വർഷമായി തടവിലായിരുന്നു.

2022 സെപ്റ്റംബർ 17 നാണ് ഇറാനിലെ 'സദാചാര പോലീസ്' ആയ 'ഗഷ്‌തെ ഇർഷാദ്(ഗൈഡന്‍സ് പട്രോള്‍)' കസ്റ്റഡിയിലെടുത്ത ഇരുപത്തിരണ്ടുകാരിയായ മഹ്‌സ അമിനി മരണപ്പെടുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് അമീനി മരിക്കുന്നതെന്നും അത് യുവതിക്കുണ്ടായിരുന്ന ആരോഗ്യപ്രശ്നങ്ങൾ കാരണമാണെന്നുമായിരുന്നു പോലീസ് ഭാഷ്യം. എന്നാൽ സദാചാര പോലീസിന്റെ മർദ്ദനമാണ് അമീനിയുടെ മരണകാരണമെന്നാണ് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ ഘടകം പ്രതിനിധികൾ വ്യക്തമാക്കിയത്.

മഹ്സ അമീനിയുടെ മരണം ആദ്യം പുറംലോകത്തെ അറിയിച്ചത് ഇറാൻ പത്രമായ ഷാർഗിലെ മാധ്യമപ്രവർത്തകയായ നിലൂഫർ ഹമീദിയാണ്. വിലാപത്തിന്റെ കറുത്ത വസ്ത്രമാണ് നമ്മുടെ ദേശീയ പതാക എന്ന കുറിപ്പോടെ നീലുഫർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. മകളുടെ മരണവിവരമറിഞ്ഞ് വിലപിക്കുന്ന മഹ്സ അമീനിയുടെ പിതാവിന്റെയും മുത്തശ്ശിയുടെയും ചിത്രം പങ്കുവെച്ചുകൊണ്ടിയിരുന്നു പോസ്റ്റ്.

മഹ്സയുടെ സംസ്‌കാരചടങ്ങിൽ പങ്കെടുത്ത് മരണത്തെ പറ്റി ഇലാഹി മുഹമ്മദിയും ലേഖനമെഴുതി. തുടർന്ന് വാർത്ത പുറംലോകമറിഞ്ഞതോടെ അമീനിയുടെ മരണത്തിൽ ഇറാനിൽ പ്രതിഷേധമാഞ്ഞടിച്ചു. പരസ്യമായി ഹിജാബ് വലിച്ചെറിഞ്ഞും മുടിമുറിച്ചുമായിരുന്നു സ്ത്രീകളുടെ പ്രതിഷേധം.

പ്രതിഷേധം കനത്തതിനു പിന്നാലെ രണ്ടു മാധ്യമപ്രവർത്തകരേയും രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് തടവിലാക്കുകയായിരുന്നു. പതിമൂന്ന് വർഷത്തേക്കും പന്ത്രണ്ട് വർഷത്തേക്കുമുള്ള തടവാണ് ഇരുവർക്കും വിധിച്ചത്.