sivankutty

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പുതിയ പുസ്തകങ്ങൾക്ക് കരിക്കുലം കമ്മിറ്റി അംഗീകാരം നൽകിയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 173 ടെെറ്റിൽ പാഠപുസ്തകങ്ങൾക്കാണ് കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകിയത്. ഒന്ന്,​ മൂന്ന്,​ അഞ്ച്,​ ഏഴ്,​ ഒൻപത് ക്ലാസുകളിലെ പാഠപുസ്തകമാണ് അംഗീകരിച്ചത്. ഇതിന് മുൻപ് 2007ലാണ് പാഠ്യപദ്ധതിയിൽ സമഗ്രമായ പരിഷ്കരണം കൊണ്ടുവന്നത്. 2013ലും ചില മാറ്റങ്ങൾ നടന്നിട്ടുണ്ട്. 10വർഷത്തിലേറെയായി പാഠ്യപദ്ധതിയിൽ മാറ്റം ഉണ്ടായിട്ടില്ലായിരുന്നു.

900ലധികം വരുന്ന അദ്ധ്യാപകരാണ് പാഠ്യപദ്ധതി പരിഷ്കരണവുമായി പ്രവർത്തിച്ചത്. ഒന്നരവർഷം നീണ്ട പ്രക്രിയയായിരുന്നു ഇതെന്നും മന്ത്രി പറഞ്ഞു. പുതിയ പാഠ്യപദ്ധതിയിലെ എല്ലാ പുസ്തകങ്ങളിലും മലയാളം അക്ഷരമാലയുണ്ടാകും. കുട്ടികളിൽ നിന്നും പഞ്ചായത്ത് തലത്തിലും അഭിപ്രായം തേടിയിരുന്നുവെന്നും മന്ത്രി തിരുവനന്തപുരത്ത് വിളിച്ച വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ജനാധിപത്യ മതേതര മൂല്യങ്ങൾക്ക് അനുസൃതമായി നവകേരള സൃഷ്ടിക്ക് ഉതക്കുന്ന പാഠ്യപദ്ധതികളാണ് കരിക്കുലത്തിൽ ഉള്ളത്. വളരെ സമയമെടുത്ത് തികച്ചും ജനകീയമായും സുതാര്യവുമായാണ് പാഠ്യപദ്ധതി പരിഷ്‌കരിച്ചെന്നും മന്ത്രി പറഞ്ഞു.