intrest

കൊച്ചി: ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നൽകുന്ന വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് ഒന്നര ശതമാനം വരെ കൂടാൻ സാദ്ധ്യതയേറുന്നു. ഈടില്ലാത്ത വായ്പകളുടെ റിസ്ക്ക് വെയ്റ്റേജ് വർദ്ധിപ്പിച്ച റിസർവ് ബാങ്ക് നടപടിയാണ് പലിശ വർദ്ധനയ്ക്ക് സാഹചര്യം സൃഷ്ടിക്കുന്നത്. നഷ്ടസാദ്ധ്യതകൾ കൂടുതലുള്ളതിനാൽ ഇത്തരം വായ്പകൾ നൽകുമ്പോൾ ബാങ്കുകൾ കരുതലായി സൂക്ഷിക്കുന്ന പണത്തിൽ 25 ശതമാനം വരെ വർദ്ധന വരുത്തണമെന്ന റിസർവ് ബാങ്ക് നിർദേശമാണ് വിനയാകുന്നത്. ബാങ്കിംഗ് ഇതര ധന സ്ഥാപനങ്ങളുടെ വ്യക്തിഗത, ഡിജിറ്റൽ വായ്പകളുടെ വിതരണത്തെ പുതിയ സാഹചര്യം ഏറെ പ്രതികൂലമായി ബാധിക്കും.

ഈടില്ലാത്ത ഉപഭോക്തൃ വായ്പകളുടെ റിസ്ക്ക് വെയിറ്റേജ് നൂറ് ശതമാനത്തിൽ നിന്നും 125 ശതമാനമായാണ് ഉയർത്തിയത്. വായ്പകൾ കിട്ടാക്കടമാകാൻ സാദ്ധ്യത കൂടുന്നതിനനുസരിച്ച് ബാങ്കുകൾ കൂടുതൽ തുക കരുതലായി സൂക്ഷിക്കേണ്ടിവരും. ഈ സാഹചര്യത്തിൽ വ്യക്തിഗത വായ്പകൾക്ക് ഉയർന്ന പലിശ ഈടാക്കാൻ ബാങ്കുകൾ നിർബന്ധിതരാകുമെന്ന് അനലിസ്റ്റുകൾ പറയുന്നു. ഫെബ്രുവരി 29 മുതൽ പുതിയ നിബന്ധന നിലവിൽ വരും.