k

ഈ വർഷത്തെ ശബരിമല മണ്ഡല- മകരവിളക്ക് മഹോൽസവം പരിസമാപ്തിയിലേക്ക് എത്തുകയാണ്. രാജ്യത്തിനകത്തും പുറത്തും നിന്നായി ലക്ഷക്കണക്കിനു തീർത്ഥാടകരാണ് ശബരിമലയിൽ വന്നുപോയത്. കഴിഞ്ഞ സീസൺ പൂർത്തിയായ ഉടൻ സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ മികവിലാണ് സുരക്ഷിതവും സുഗമവുമായ തീർത്ഥാടനം ഇത്തവണ പൂർത്തിയാകുന്നത്. 2023 ഏപ്രിലിൽത്തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് കാര്യങ്ങൾ കൂടിയാലോചിച്ചിരുന്നു. ഇതിനൊപ്പം വിവിധ മന്ത്രിമാരുടെ നേതൃത്വത്തിൽ വകുപ്പുകൾ സജീവമാക്കി. ദേവസ്വം മന്ത്രിയെന്ന നിലയിൽ നിരവധി യോഗങ്ങൾ ഞാൻ വിളിച്ചു ചേർത്തു. ഓരോ സ്ഥലവും സന്ദർശിച്ച് പോരായ്മകൾ പരിഹരിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികളും തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചു.

കേരളീയ സമൂഹത്തിന്റെയാകെ പരിച്ഛേദമായി തീർത്ഥാടനം മാറുകയായിരുന്നു. മതസൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും പാരമ്പര്യം ഊട്ടിയുറപ്പിച്ചാണ് കേരളം ശബരിമല സീസണെ വരവേറ്റത്. ശബരിമല തീർത്ഥാടകർ ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറുകയെന്നത് ഒരു പ്രധാനകാര്യമാണ്. മണിക്കൂറിൽ മൂവായിരം പേർക്കാണ് സാധാരണ ഗതിയിൽ പടി കയറാനായുക. എന്നാൽ തന്ത്രിയുമായും മറ്റും കൂടിയാലോചിച്ച് 17 മണിക്കൂറായിരുന്ന ദർശന സമയം ഒരു മണിക്കൂർ കൂടി വർദ്ധിപ്പിച്ചു. വെർച്ച്വൽ ക്യൂ വഴിയുള്ള പ്രവേശനം പ്രതിദിനം 90,000 ആയിരുന്നത് തിരക്ക് വർദ്ധിച്ചപ്പോൾ 80,000 ആക്കി.

പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെല്ലാം മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ തീർത്ഥാടകർ ആവശ്യപ്പെട്ട അളവിൽ അരവണ നൽകുന്നതിന് ബുദ്ധിമുട്ടായി. ഇതിനിടെ കണ്ടെയ്നർ നൽകാൻ കരാറെടുത്തയാൾ കരാർ ഉപേക്ഷിച്ചതും ശർക്കരയുടെ കുറവും പരാതികൾക്കിടയാക്കി. പിന്നീട് എല്ലാം പരിഹരിച്ച് എല്ലാവർക്കും ആവശ്യത്തിന് അരവണ നൽകി. മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും ശബരിമലയിൽ ചെയ്യാനായിട്ടുണ്ട്. ഓരോ വകുപ്പും മികച്ച നിലയിൽ ഉത്തരവാദിത്വങ്ങൾ നിറവേറ്റി.

സാധാരണയായി 16000 പൊലീസുകാരാണ് ഡ്യൂട്ടിയിൽ ഉണ്ടാകുക. ഇത്തവണ 2000 പേരെ അധികം നിയോഗിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, എക്സൈസ്, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ് തുടങ്ങി വിവിധ വിഭാഗങ്ങളുടെ സേവനവും തീർത്ഥാടനത്തെ സുഗമമാക്കി. എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഉന്നതോദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. മകരവിളക്കിനു തലേന്ന് ഡി.ജി.പി നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പത്തനംതിട്ട , കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലാ ഭരണകൂടങ്ങളും സജീവമായി പ്രവർത്തിച്ചു. ഒന്നേകാൽ ലക്ഷം ഭക്തർ വരെ ഒരു ദിവസം വന്നപ്പോൾ സ്വഭാവിക തിരക്കുകൾ ഉണ്ടായി. അതിന്റെ ഭാഗമായി ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അതൊന്നും മന:പൂർവമല്ലായിരുന്നു. അതിനെ മറ്റു വിധത്തിൽ തിരിച്ചുവിടാൻ ശ്രമങ്ങളുണ്ടായി.

തീർത്ഥാടകരെ നിയന്ത്രിച്ച് തിരക്കുകുറച്ച് കയറ്റിവിടുന്ന ചിത്രങ്ങൾ,​ പൊലീസ് മർദ്ദനമായി അന്യസംസ്ഥാനങ്ങളിൽ പ്രചരിപ്പിച്ചു. ബസിൽ നിന്നിറങ്ങി കടയിൽ കയറിയ അച്ഛനെ കാണാതെ കരഞ്ഞ കുട്ടിയുടെ ചിത്രം തെറ്റായ രീതിയിൽ പ്രചരിപ്പിച്ചു. ഹൃദ്രോഗ ബാധിതയായ കുട്ടി കുഴഞ്ഞുവീണ് മരിച്ചതുമെല്ലാം വഴിതിരിച്ചുവിട്ടു. പതിനായിരങ്ങൾ ക്യൂ നിന്ന് ദർശനം നടത്തുമ്പോൾ ചിലർ നിൽക്കാൻ കൂട്ടാക്കാതെ പോയതും വാർത്തകളിൽ പ്രത്യേകമായി ഇടംപിടിച്ചു! ശബരിമല തീർത്ഥാടനത്തെ തകർക്കാൻ ശ്രമിക്കുന്ന ചില ശക്തികളുടെ താത്പര്യങ്ങളാണ് ഇതിനെല്ലാം പിന്നിൽ.

കൂടുതൽ വനഭൂമി കേന്ദ്രസർക്കാർ വിട്ടു നൽകിയാൽ മാത്രമേ ശബരിമലയുടെ ഭാവി വികസനം സാദ്ധ്യമാകൂ. ഇടത്താവളങ്ങളുടെ ഫലപ്രദമായ ഉപയോഗവും വരുംകാലങ്ങളിൽ പ്രധാനമാണ്. ശബരിമലയുടെ പരിമിതികൾക്കുള്ളിൽ നിന്ന് ഇത്തവണ സുരക്ഷിതമായ തീർഥാടനം ഒരുക്കാൻ സാധിച്ചിട്ടുണ്ട്. കേരളത്തിൽ മാത്രമല്ല രാജ്യത്തിനാകെ മാതൃകയാകുന്നതാണ് ശബരിമല തീർത്ഥാടനം. അതിന്റെ നന്മ തകർക്കാനുള്ള ശ്രമങ്ങൾ നടത്തുന്നവരെ നമ്മൾ തിരിച്ചറിയേണ്ടതാണ്. ഭക്തിയോടെ മലകയറുന്നവരുടെ മനസ്സ് ശുദ്ധമായിരിക്കണം. മറ്റു താത്പര്യങ്ങൾക്ക് ഭക്തിയെ ഉപയോഗിക്കരുത്. മാനവ സൗഹൃദത്തിന്റെ വേദിയാണ് ശബരിമല. മനുഷ്യർ ഒന്നാണെന്ന സന്ദേശമാണ് അതു നൽകുന്നത്.