
ന്യൂഡൽഹി: ഡീപ്പ് ഫേക്ക് തട്ടിപ്പിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സച്ചിൻ ടെൻഡുൽക്കർ ഉൾപ്പെടെ തട്ടിപ്പിനിരയായ സാഹചര്യത്തിലാണ് നടപടി. ഇതിനായി എട്ടു ദിവസത്തിനുള്ളിൽ ഐ.ടി നിയമത്തിൽ ഭേദഗതി കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.
സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഉപഭോക്താക്കളുടെ പരാതികളിൽ സമൂഹ മാദ്ധ്യമ കമ്പനികൾ നടപടിയെടുക്കണമെന്നാണ് നിയമം. ഇത് കാര്യക്ഷമമല്ലെങ്കിൽ ഭേദഗതി കൊണ്ടുവരും. കമ്പനികൾക്കാണ് തട്ടിപ്പ് തടയേണ്ടതിന്റെ ഉത്തരവാദിത്വം. ഇത് നടപ്പാക്കുന്നില്ലെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സച്ചിൻ തെണ്ടുൽക്കറുടെ പേരിൽ പ്രചരിച്ച ഡീപ് ഫേക്ക് വീഡിയോയ്ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് നേരത്തെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. സ്കൈവാർഡ് ഏവിയേറ്റർ ക്വസ്റ്റ് എന്ന ഓൺലൈൻ ഗെയിമിംഗ് കമ്പനിയുടെ പേരിലാണ് നിർമ്മിത ബുദ്ധിയിലുണ്ടായ വ്യാജ വീഡിയോ പ്രചരിക്കുന്നത്. സച്ചിനു സമാനമായ ദൃശ്യവും ശബ്ദവുമായിരുന്നു കമ്പനിയുടെ പരസ്യത്തിൽ പ്രചരിച്ചത്. സച്ചിന്റെ മകൾ സാറ തെണ്ടുൽക്കർക്ക് ഗെയിംമിലൂടെ വരുമാനം ലഭിച്ചതായും വീഡിയോയിൽ പറയുന്നു. നേരത്തെ രശ്മിക മന്ദാനയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചവരെ പിടികൂടിയിരുന്നെങ്കിലും വീഡിയോയുടെ ഉറവിടം കണ്ടെത്താനായിരുന്നില്ല.