
കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ആരംഭിച്ചു. എം.ജി റോഡിൽ കെപിസിസി ജംഗ്‌ഷനിൽനിന്നും ആരംഭിച്ച റോഡ് ഷോയിൽ പ്രധാനമന്ത്രിയോടൊപ്പം തുറന്ന വാഹനത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനുമുണ്ട്. റോഡിനിരുവശവും തിങ്ങിക്കൂടിയ ജനങ്ങളെയും പാർട്ടി പ്രവർത്തകരെയും പ്രധാനമന്ത്രി അഭിവാദ്യം ചെയ്‌തു. മോദിയ്‌ക്ക് ജയ് വിളികളും പുഷ്‌പവൃഷ്‌ടിയുമായി വൻ ജനാവലിയാണ് റോഡ് ഷോ നടക്കുന്നയിടത്തെത്തിയത്.
അൽപം മുൻപ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്നാണ് സ്വീകരിച്ചത്. എം.ജി റോഡിൽ കെപിസിസി ജംഗ്ഷൻ മുതൽ ഹോസ്പിറ്റൽ റോഡ് കടന്ന് ഗസ്റ്റ് ഹൗസ് വരെ ഒന്നേകാൽ കിലോമീറ്ററോളം ദൂരമാണ് ഇപ്പോൾ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുന്നത്. ശേഷം ഗസ്റ്റ് ഹൗസിലാണ് രാത്രി താമസം.നാളെ രാവിലെ 6.30ന് ഹെലികോപ്ടറിൽ ഗുരുവായൂരിലേക്ക് തിരിക്കും. ക്ഷേത്രദർശത്തിന് ശേഷം നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും. 10.10ന് തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തും.കൊച്ചിയിൽ മടങ്ങിയെത്തി കൊച്ചി കപ്പൽശാലയിലെ ഡ്രൈഡോക്ക് ഉദ്ഘാടനം ചെയ്യും. മറൈൻ ഡ്രൈവിൽ ബി.ജെ.പി. പ്രവർത്തകരുടെ യോഗത്തിലും പങ്കെടുത്ത ശേഷം ഹെലികോപ്‌ടറിൽ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി ഡൽഹിക്ക് മടങ്ങും.