
തൃശൂർ: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ചടങ്ങിൽ മുഖ്യ കാർമികത്വം വഹിച്ച മോദി തന്നെയാണ് മാല എടുത്ത് നൽകിയത്. ചടങ്ങിൽ മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, പാർവതി ഖുശ്‌ബു, ബിജു മേനോൻ ഉൾപ്പെടെയുള്ള വൻ താര നിര തന്നെ ചടങ്ങിൽ ഉണ്ട്. ചടങ്ങിനെത്തിയ എല്ലാവരോടും പ്രധാനമന്ത്രി സംസാരിച്ചു.
രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മോദി വിവാഹ ചടങ്ങിൽ പങ്കെടുത്തത്. തൃപ്രയാർ ക്ഷേത്രത്തിലും അദ്ദേഹം ഇന്ന് ദർശനം നടത്തും. തുടർന്ന് കൊച്ചിയിലേക്ക് മടങ്ങിയെത്തി ഷിപ്പ് യാർഡിൽ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. മറൈൻ ഡ്രൈവിൽ നടക്കുന്ന ബിജെപിയുടെ ശക്തികേന്ദ്ര സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാകും ഡല്‍ഹിയിലേക്ക് മടങ്ങുക.
രാവിലെ 7.30ഓടെയാണ് പ്രധാനമന്ത്രി ശ്രീകൃഷ്ണ കോളജ് ഹെലിപ്പാടിലെത്തിയത്. പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ ഇറങ്ങും മുമ്പ് രണ്ട് ഹെലികോപ്റ്ററുകൾ കവചമായി നിലയുറപ്പിച്ചിട്ടുണ്ടാവും. തുടര്‍ന്ന് പ്രധാനമന്ത്രി റോഡ് മാർഗമാണ് ഗുരുവായൂരിലെത്തിയത്. ക്ഷേത്ര ദർശനത്തിനു ശേഷം 8.45 ഓടെയാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തത്. തൊട്ടടുത്ത മൂന്ന് മണ്ഡപങ്ങളിലുമെത്തി നവ ദമ്പതികൾക്ക് ആശംസ അറിയിക്കും. തുടർന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി വിശ്രമിക്കുന്ന മോദി 9.45ന് തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലേക്ക് പുറപ്പെടും. പത്തുമണിക്ക് ഇവിടെയെത്തുന്ന പ്രധാനമന്ത്രി പതിനൊന്ന് മണിക്ക് കൊച്ചിയിലേക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ഇന്ന് ഗുരുവായൂർ നഗരസഭയിലും കണ്ടാണിശേരി, ചൂണ്ടൽ, നാട്ടിക, വലപ്പാട് പഞ്ചായത്തുകളിലും പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹന്‍ ആണ് ഭാഗ്യയുടെ വരന്‍. ജൂലായില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.