
ലക്‌നൗ: ഉത്തർപ്രദേശിലെ അയോദ്ധ്യയിലേയ്ക്ക് കരിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ചു. ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിലേയ്ക്കുള്ള ആവശ്യത്തിന് പടക്കങ്ങൾ എത്തിക്കാൻ പോയ വാഹനത്തിനാണ് തീപിടിച്ചതെന്നാണ് വിവരം. ഇന്നലെ രാത്രി ഉന്നാവോയിലെ പൂർവ കോട്‌വാലിക്കടുത്തുള്ള ഖാർഗി ഖേദ ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്.
തീപിടിത്തത്തിൽ ട്രക്ക് പൂർണമായി കത്തിനശിച്ചു. മൂന്ന് മണിക്കൂറിലേറെയുള്ള പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാൻ സാധിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. തമിഴ്‌നാട്ടിൽ നിന്നാണ് ട്രക്ക് അയോദ്ധ്യയിലേയ്ക്ക് പുറപ്പെട്ടത്. അതേസമയം, രാമക്ഷേത്രത്തിലേക്കായുള്ള പടക്കങ്ങളാണോ പൊട്ടിത്തെറിച്ചതെന്നതിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അപകടത്തിന്റെ കാരണവും വ്യക്തമല്ല.
#WATCH Live pictures of the explosion: On January 22, a sudden fire broke out in a truck full of firecrackers going from Tamil Nadu to Ayodhya for the consecration of Ram temple in #Ayodhya.. Explosion started. #RamMandirPranPratishta #explosion #firecrackers #unnao #TamilNadu pic.twitter.com/5FwYCLvF45
— chandan jha (@chandan_jha_11) January 17, 2024
അതേസമയം, ജനുവരി 22ന് പ്രാണപ്രതിഷ്ഠ നിശ്ചയിച്ചിരിക്കുന്ന രാമക്ഷേത്രത്തിൽ പ്രധാനമൂർത്തിയായ രാംലല്ലയുടെ (ബാലനായ രാമൻ) വിഗ്രഹം ഇന്നെത്തിക്കും. മൈസൂരുവിലെ ശില്പി അരുൺ യോഗിരാജ് കൃഷ്ണശിലയിൽ കൊത്തിയെടുത്തതാണ് പുതിയ വിഗ്രഹം. പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള ഏഴു ദിവസത്തെ പൂജാചടങ്ങുകൾക്ക് ഇന്നലെ തുടക്കം കുറിച്ചിരുന്നു. പ്രായശ്ചിത്ത പൂജ അടക്കമാണ് ഇന്നലെ നടന്നത്. സരയൂ നദിക്കരയിൽ ഇന്നലെ രാത്രി നൂറുകണക്കിന് ചെരാതുകൾ ദീപ പ്രഭ തീർത്തു.
ഗർഭഗൃഹം (ശ്രീകോവിൽ) ഉൾക്കൊള്ളുന്ന ക്ഷേത്രത്തിന്റെ താഴത്തെ നിലയിൽ സ്വർണം പൊതിഞ്ഞ വാതിലുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കി. 14 സ്വർണ വാതിലുകളാണ് സ്ഥാപിച്ചത്. ശ്രീകോവിലിനുമുന്നിൽ വാതിലിൽ ദേശീയ പക്ഷിയായ മയിലിന്റെ രൂപം കാണാം. ഈ വാതിലുകൾ മടക്കാൻ കഴിയും. തിരക്ക് വർദ്ധിക്കുമ്പോൾ മടക്കി വച്ചിരിക്കുന്നവ തുറന്ന് നിയന്ത്രിക്കാനുമാകും.