
തിരുവനന്തപുരം: പൊതുടോയ്‌ലെറ്റുകളുടെ പരിപാലനമില്ലായ്മമൂലം കേന്ദ്രസർക്കാരിന്റെ സ്വച്ഛ സർവേക്ഷൻ സർവേയിൽ തലസ്ഥാന നഗരത്തിന് വട്ടപൂജ്യം.കേന്ദ്ര ഹൗസിംഗ് ആൻഡ് അർബൺ അഫയേഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള സ്വച്ഛ് ഭാരത് പദ്ധതിക്കു കീഴിൽ നടത്തുന്നതാണ് സ്വച്ഛ സർവേക്ഷൻ സർവേ.നഗരത്തിലുള്ള പൊതുടോയ‌്ലെറ്റുകൾ വൃത്തിഹീനമാണെന്ന് സർവേയിൽ കണ്ടെത്തി.നഗരത്തിൽ ആവശ്യത്തിന് പൊതുടോയ്ലെറ്റുകളില്ലെന്നും കണ്ടെത്തി.കഴിഞ്ഞതവണത്തെ സർവേയിൽ 305 ഉണ്ടായിരുന്ന റാങ്കിംഗ് ഇത്തവണ 321ലേക്ക് കൂപ്പുകുത്തി.നഗരം സുന്ദരമാണെന്ന് മേയർ ഉൾപ്പെടെ പറയുമ്പോഴും വൃത്തിയില്ലായ്മയ്ക്ക് വട്ടപൂജ്യം ലഭിച്ചത് അപമാനകരമെന്നാണ് വിമർശനമുയരുന്നത്.
മാലിന്യ സംസ്കരണത്തിലും ഏറ്റവും പിന്നിൽ
നഗരത്തിന്റെ മാലിന്യസംസ്കരണ സംവിധാനവും പിന്നിലാണെന്നാണ് സർവേ റിപ്പോർട്ട്.നഗരത്തിൽ വാതിൽപ്പടി മാലിന്യശേഖരണം ഏഴ് ശതമാനം മാത്രമാണുള്ളത്. മാലിന്യസംസ്കരണത്തിൽ വൻ പാളിച്ചയെന്ന് തെളിയിക്കുന്നതാണ് റിപ്പോർട്ട്. മാലിന്യം കൃത്യമായി സംസ്കരിക്കാൻ കഴിയാത്തതാണ് പ്രശ്നത്തിന് കാരണം.നഗരത്തിലെവിടെയും മാലിന്യം കുന്നുകൂടുകയാണ്.
ഉറവിട മാലിന്യസംസ്കരണം 6 ശതമാനം മാത്രം
ഉറവിട മാലിന്യസംസ്കരണ രംഗത്തും നഗരസഭ ഏറ്റവും പിന്നിലാണെന്നാണ് റിപ്പോട്ട്.വെറും ആറ് ശതമാനം മാത്രമാണ് സംസ്കരണം നടക്കുന്നത്.ഉറവിട മാലിന്യസംസ്‌കരണത്തിനായി നഗരസഭ ഏർപ്പെടുത്തിയ കിച്ചൺബിൻ പദ്ധതി നിലച്ചതും പൊതുനിരത്തിൽ മാലിന്യം കുന്നുകൂടുന്നതിന് കാരണമായി. കിച്ചൺബിൻ വിതരണം ചെയ്യുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല.ഇതിനുവേണ്ടി ബഡ്ജറ്റിൽ തുക വകയിരുത്തിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.നഗരത്തിൽ ഒരു ദിവസമുണ്ടാകുന്ന 473 ടൺ മാലിന്യത്തിൽ 150 ടൺ മാലിന്യം കൃത്യമായി സംസ്കരിക്കുന്നില്ലെന്ന് നഗരസഭ കണ്ടെത്തിയിട്ടും ഇതുവരെ നടപടിയുണ്ടായില്ല.75 ടൺ മാലിന്യം ദിനംപ്രതി ഒരുതരത്തിലുള്ള സംസ്കരണവും നടത്താതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിക്കിടക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
ജലാശയ ശുചീകരണത്തിൽ ആശ്വാസം
ജലാശയങ്ങളുടെ ശുചീകരണത്തിന് മാത്രമാണ് 72 ശതമാനം മാർക്ക് നഗരസഭയ്ക്ക് ലഭിച്ചത്. ജലാശയങ്ങളിൽ മാലിന്യം കുന്നുകൂടി ഒഴുക്ക് തടസപ്പെട്ടതാണ് നഗരത്തിൽ വെള്ളപ്പൊക്കം വരെയുണ്ടായത്. നഗരസഭ ശുചീകരണം ആരംഭിച്ചെങ്കിലും ഇപ്പോൾ നിറുത്തിവച്ചു. മാലിന്യം വീണ്ടും കുന്നുകൂടുകയാണ്.
ജനവാസമേഖലയിലെ ശുചിത്വം 40 ശതമാനം
മാർക്കറ്റുകളുള്ള മേഖലയിലെ ശുചിത്വം 40 ശതമാനം
മാലിന്യ ഉത്പാദനവും നിർമ്മാർജനവും 60 ശതമാനം