train

ബംഗളൂരു: ട്രെയിനിനുള്ളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കർണാടകയിലെ ബയപ്പനഹള്ളിയിൽ സർ എം വിശ്വേശ്വരയ്യ റെയിൽവേ ടെർമിനലിൽ നിന്നാണ് 45 വയസ് തോന്നിക്കുന്നയാളുടെ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മൈസൂരുവിൽ നിന്ന് കാരയ്‌ക്കലിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ കമ്പാർട്ട്‌മെന്റിലായിരുന്നു മൃതദേഹം.

മൈസൂരു - കാരയ്ക്കൽ എക്‌സ്പ്രസ് പൂർണമായും റിസർവ് ചെയ്യാത്ത ട്രെയിനാണ്. ഈ ട്രെയിൻ മൈസൂരുവിൽ നിന്ന് പുലർച്ചെ രണ്ടിന് ബം

ഗളൂരുവിലെത്തി ടെർമിനലിന്റെ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിരിക്കുകയായിരുന്നു. രാവിലെ ഏഴ് മണിയോടെ ഒരു യാത്രക്കാരൻ ട്രെയിനിൽ കയറിയപ്പോഴാണ് ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. പിന്നാലെ റെയിൽവേ ജീവനക്കാരെ വിവരം അറിയിച്ചു. തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ഇതിന് പിന്നാലെ ട്രെയിനിൽ നിന്നും ഈ കമ്പാർട്ട്‌മെന്റ് വേർപെടുത്തി. ഇക്കാരണത്താൽ മൂന്ന് മണിക്കൂർ വൈകിയാണ് യാത്ര തുടർന്നത്.

പുലർച്ചെ മൂന്നിനും മൂന്നരയ്‌ക്കും ഇടയിൽ കമ്പാർട്ട്‌മെന്റ് പൂർണമായും ഒഴിഞ്ഞ സമയത്താണ് ഇയാൾ മരിച്ചതെന്നാണ് നിഗമനം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളുടെ വസ്ത്രത്തിന്റെ പോക്കറ്റിൽ നിന്ന് ജനുവരി 16ന് തൃശൂരിൽ നിന്ന് ബംഗളൂരുവിലേക്ക് യാത്ര ചെയ്‌തതിന്റെ ടിക്കറ്റും കണ്ടെടുത്തു. മരിച്ചയാളെ തിരിച്ചറിയാൻ കേരള പൊലീസിന് ഉൾപ്പെടെ വിവരം നൽകിയിട്ടുണ്ട്. മൃതദേഹം ഇപ്പോൾ സി വി രാമൻ നഗറിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.