ss

കോട്ടയം: ബേക്കർ സ്കൂളിൽ കയറി കുട്ടികളുടെ കുടുക്കവരെ മോഷ്ടിച്ച കൊല്ലം കിളികൊല്ലൂർ ഭാഗത്ത് തൊടിയിൽ വീട്ടിൽ സുധി സുരേഷ്(54), കൊല്ലം വയലിൽ നഗർ ഭാഗത്ത് രജിത ഭവൻ വിനോജ്കുമാർ (49) എന്നിവരെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 11ന് രാത്രി 11.30നായിരുന്നു സംഭവം. സ്‌കൂളിന്റെ ഓഫീസ്, സ്റ്റാഫ് റൂം, പ്രിൻസിപ്പലിന്റെ റൂം എന്നിവയുടെ താഴുകൾ തകർത്തായിരുന്നു മോഷണം. ഇവിടെ സൂക്ഷിച്ചിരുന്ന 40,000 രൂപയുടെ ഡിജിറ്റൽ കാമറകളും, 44,000 രൂപയുടെ ഡി.വി.ആറും സ്റ്റാഫ് റൂമിൽ വിദ്യാർത്ഥികൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ശേഖരിച്ചിരുന്ന നാണയങ്ങളും, കറൻസി നോട്ടുകളും ഉൾപ്പെടെയുള്ളവ മോഷണം പോയി. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. വിനോജ് കുമാറിനെ കൊല്ലത്തു നിന്നും, സുധി സുരേഷിനെ വണ്ടിപ്പെരിയാറിൽ നിന്നുമാണ് പിടികൂടിയത്. സുധി കർണാടകയിലേയ്ക്ക് കടക്കാൻ ഒരുങ്ങുമ്പോഴാണ് അറസ്റ്റ് ചെയ്തത്. ഇവർ മോഷ്ടിച്ച സി.സി.ടി.വി കാമറകളുടെ ഹാർഡ് ഡിസ്‌കും മറ്റും സമീപത്തുള്ള കിണറ്റിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കാഞ്ഞിരപ്പള്ളി എ.കെ.ജെ.എൻ ഹൈസ്‌കൂളിലും മോഷണം നടത്തിയതായി പ്രതികൾ പൊലീസിനോട് പറഞ്ഞു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ, എസ്.ഐ മാരായ അജ്മൽ ഹുസൈൻ, ജയകുമാർ കെ, സിജു സൈമൺ, അനീഷ് വിജയൻ, ഷിനോജ്, സി.പി.ഓ മാരായ ദിലീപ് വർമ്മ, രാജേഷ് കെ.എം, രതീഷ് കെ. എൻ, ശ്യാം.എസ്.നായർ, സലമോൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. സുധി സുരേഷിന് ഏനാത്ത്,കൊല്ലം ഈസ്റ്റ്, പെരുവന്താനം, കാഞ്ഞിരപ്പള്ളി എന്നീ സ്റ്റേഷനുകളിലും വിനോജ് കുമാറിന് ഏനാത്ത്,കൊല്ലം ഈസ്റ്റ്,കിളികൊല്ലൂർ,പെരുവന്താനം, കാഞ്ഞിരപ്പള്ളി എന്നീ സ്റ്റേഷനുകളിലും മോഷണ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.