
തിരുവനന്തപുരം: ലോകം മുഴുവൻ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോൾ അത് നഷ്ടമാണെന്ന കണക്ക് നിരത്തി വീണ്ടും വൻതോതിൽ ഡീസൽ ബസുകൾ വാങ്ങാൻ കെ.എസ്.ആർ.ടി.സി പദ്ധതി തയ്യാറാക്കുന്നു. 950 ഇ ബസുകൾ കേന്ദ്രത്തിൽ നിന്ന് സൗജന്യമായി ലഭിക്കുമെന്നിരിക്കെ, അതുപോലും നേടിയെടുക്കാൻ ശ്രമിക്കാതെയാണ് ഈ നീക്കം. ഇതിന് മുന്നോടിയായാണ് ഒരു ഇ ബസിന്റെ വിലയ്ക്ക് നാല് ഡീസൽ ബസ് വാങ്ങാമെന്ന തരത്തിൽ ഗതാഗതമന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയതെന്നാണ് സൂചന. മറ്റ് സംസ്ഥാനങ്ങൾ കൂടുതൽ ഇ ബസുകൾ സ്വന്തമാക്കുമ്പോൾ ഇവിടെ വിജയമല്ലെന്നാണ് മന്ത്രിയുടെ വാദം.
ഡീസലിനു മാത്രം പ്രതിമാസം 30 കോടിയാണ് കെ.എസ്.ആർ.ടി.സിയുടെ ചെലവ്. ഒരു ലിറ്റർ ഡീസൽ കൊണ്ട് അഞ്ച് കിലോമീറ്റർ പോലും താണ്ടാനാവില്ല. അപ്പോഴാണ് ഒറ്റചാർജ്ജിൽ 300-350 കിലോമീറ്റർ ഓടുന്ന ഇലക്ട്രിക് ബസ് ലാഭമല്ലെന്നുള്ള വാദം ഉയർത്തുന്നത്. കേന്ദ്രം നൽകുന്ന ഇ ബസിന്റെ ആകെ വാടകയിൽ (കി.മീറ്ററിന് 54 രൂപ) 22 രൂപ കേന്ദ്രംതന്നെയാണ് നൽകുന്നത്. ഡ്രൈവറെ നിയമിക്കുന്നതും ശമ്പളം കൊടുക്കുന്നതും ബസ് നൽകുന്ന സ്വകാര്യ കമ്പനി. ചാർജിംഗ്, നികുതി, ഇൻഷ്വറൻസ് ചെലവുകളും വഹിക്കും.
കണ്ടക്ടറെ നിയമിച്ച് ശമ്പളം നൽകേണ്ട ചുമതല കെ.എസ്.ആർ.ടി.സിക്കും. ഈ നേട്ടങ്ങളൊക്കെ അവഗണിച്ചാണ് വീണ്ടും ഡീസൽ ബസുകൾ വാങ്ങാനുള്ള നീക്കം.
സിറ്റി സർക്കുലർ ഇ ബസ് നിരക്ക് കൂട്ടും
വർദ്ധന ഫെയർ സ്റ്റേജിന് 5 രൂപവീതം
സിറ്റി സർക്കുലർ സർവീസ് നടത്തുന്ന ഇ ബസുകളുടെ നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനം. നിലവിൽ എവിടേക്കായാലും ഒരു യാത്രയ്ക്ക് പത്തുരൂപയാണ് നിരക്ക്. മിനിമം നിരക്ക് പത്തുരൂപയായി നിലനിറുത്തി ഓരോ ഫെയർസ്റ്റേജിനും അഞ്ചുരൂപാ വീതം വർദ്ധിപ്പിക്കാനാണ് തീരുമാനം. ഇടറോഡുകളിൽ ഓരോ 15 മിനിട്ടിലും സർവീസ് നടത്തുന്ന ഇ ബസുകളുടെ ഈ ഇടവേള 30 മിനിട്ടാക്കാനും ധാരണയായി. 110 ഇ ബസുകളാണ് നിലവിൽ നഗര ഗതാഗതത്തിന് ഉപയോഗിക്കുന്നത്.
പത്തുരൂപ നിശ്ചയിച്ചത് ജനങ്ങൾ ആവശ്യപ്പെട്ടിട്ടല്ല: മന്ത്രി
കഴക്കൂട്ടം: സിറ്റി സർക്കുലർ ഇ ബസുകളിൽ പത്തു രൂപ ടിക്കറ്റ് ഏർപ്പെടുത്തിയത് ജനങ്ങൾ ആവശ്യപ്പെട്ടിട്ടല്ലെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേശ് കുമാർ. ഈ നിരക്കിൽ മാറ്റമുണ്ടാകും. സർക്കാരിന്റെ പൈസ പോകുന്ന കാര്യം താൻ ചെയ്യില്ല. നഷ്ടത്തിലോടുന്ന ബസുകളും നിലനിറുത്തില്ല. ജീവനക്കാർക്ക് പഞ്ചായത്തോ, റസിഡന്റ്സ് അസോസിയേഷനോ അടിസ്ഥാന സൗകര്യം ഒരുക്കുന്നിടത്ത് മാത്രം സ്റ്റേ ബസ് ഏർപ്പെടുത്തും.
വേൾഡ് മാർക്കറ്റിന് സമീപം കെ.എസ്.ആർ.ടി.സി സ്വിഫ്ട് യാർഡിൽ ജീവനക്കാർക്കുള്ള കാക്കി യൂണിഫോം വിതരണം ചെയ്യുകയായിരുന്നു മന്ത്രി. പുതിയ ഡബിൾ ഡക്കർ ഇ ബസ് മന്ത്രി ഓടിച്ചു. രണ്ടുകിലോമീറ്ററോളം ജീവനക്കാരെയും മാദ്ധ്യമ പ്രവർത്തകരെയും കൂട്ടിയായിരുന്നു യാത്ര. ടൂറിസം മന്ത്രി മുഹമ്മദ് റിയാസുമായി ആലോചിച്ച് നഗര കാഴ്ചകൾ വീക്ഷിക്കുന്ന യാത്രയ്ക്കായി പുതിയ ഡബിൾ ഡക്കർ ബസുകൾ ഉപയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു.