train

പാറ്റ്‌ന: സ്‌റ്റേഷനിൽ നിന്ന് പുറപ്പെടാൻ തുടങ്ങിയ ട്രെയിനിന്റെ ജനാല വഴി മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ച യുവാവിനെ കയ്യോടെ പിടികൂടി യാത്രക്കാർ. മൊബൈൽ തട്ടിയെടുത്ത ശേഷം കൈ തിരിച്ചെടുത്ത് ഓടാൻ ശ്രമിച്ച ഇയാളെ യാത്രക്കാർ പിടിച്ചുവയ്‌ക്കുകയായിരുന്നു. ഒരു കിലോമീറ്ററോളമാണ് ഇയാളെ വലിച്ചിഴച്ചത്. ഭഗൽപൂരിന് സമീപമാണ് ഈ സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ട്രെയിനിന്റെ ജനാല വഴി ഫോൺ തട്ടിയെടുക്കുന്ന സംഭവം ബീഹാറിൽ പതിവാണ്. കമ്പാർട്ട്‌മെന്റിലെ ഒരു യാത്രക്കാരനാണ് മോഷ്ടാവിനെ ആദ്യം കണ്ടത്. ഇയാളുടെ സമയോചിതമായ ഇടപെടൽ കാരണമാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. ഇയാളാണ് ആദ്യം പ്രതിയുടെ കയ്യിൽ പിടിച്ചത്. പിന്നീട് മറ്റ് യാത്രക്കാരും വന്ന് പ്രതിയെ പിടിച്ചുവയ്‌ക്കാൻ സഹായിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ട്രെയിൽ ഓടിത്തുടങ്ങിയതിനാൽ മോഷ്ടാവിന് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഇതിനിടെ മറ്റ് യാത്രക്കാർ സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി. ബീഹാർ ഭഗൽപൂർ സ്വദേശിയായ കലേഷാണ് പ്രതിയെന്ന് കണ്ടെത്തി. പ്രതിയെ രക്ഷപ്പെടുത്താനായി രണ്ടുപേർ ഓടി വരുന്നതും വീഡിയോയിൽ കാണാം.

Kalesh near Bhagalpur Bihar, a snatcher was snatching a passenger's phone from a moving train, but he could not succeed in it and the passenger caught the snatcher and carried him hanging for about a kilometer
pic.twitter.com/66wIJmzWjS

— Ghar Ke Kalesh (@gharkekalesh) January 17, 2024

2022ലും സമാനമായ സംഭവം ബീഹാറിൽ ഉണ്ടായിരുന്നു. സാഹെബ്പൂർ കമൽ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിരിക്കെ ജനാലയിലൂടെ യാത്രക്കാരന്റെ ഫോൺ തട്ടിയെടുക്കാൻ ഒരാൾ ശ്രമിക്കുകയായിരുന്നു. സംഭവം കണ്ടുനിന്ന ഒരു യാത്രക്കാരൻ ഉടൻ തന്നെ പ്രതിയുടെ കയ്യിൽ മുറുകെ പിടിച്ചു. ഏകദേശം പത്ത് കിലോമീറ്ററാണ് യാത്രക്കാർ മോഷ്‌ടാവിനെ പിടിച്ചുവച്ചിരുന്നത്. ഒടുവിൽ ഖഗാരിയയ്ക്ക് അടുത്തായപ്പോൾ മോഷ്ടാവിനെ ഇവർ വിട്ടയച്ചു. ഇയാൾ ഓടി രക്ഷപ്പെട്ടുവെന്നാണ് നാട്ടുകാർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്.