vishnu

കിഴക്കമ്പലം: മാലപൊട്ടിക്കൽ കേസുകളിലെ കുപ്രസിദ്ധ പ്രതി തൃക്കാക്കര കുന്നത്ത്കൃഷ്ണപുരം വിഷ്ണുവിനെ (36) ചാലക്കുടിയിലെ ബാർ ഹോട്ടലിൽ നിന്ന് കുന്നത്തുനാട് പൊലീസ് പിടികൂടി. 12 മാല പൊട്ടിക്കൽ കേസും ഒരു ബൈക്ക് മോഷണവും ഇയാൾ നടത്തി​യതായി​ ചോദ്യം ചെയ്യലി​ൽ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. പിടികൂടുന്നതിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കീഴടക്കിയത്.

കിഴക്കമ്പലത്തെ മെഡിക്കൽ ഷോപ്പിൽ മരുന്ന് മേടിക്കാനെത്തിയ സ്ത്രീയുടെ രണ്ടര പവൻ മാല പൊട്ടിച്ചു കടന്നു കളഞ്ഞ കേസിന്റ അന്വേഷണത്തിനി​ടെയാണ് പിടിയിലായത്. തിരുവനന്തപുരത്ത് നിന്ന് മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നാണ് ജില്ലയിൽ മാല പൊട്ടിക്കലുകൾ നടത്തിയത്.

കളമശേരി, ചേരാനല്ലൂർ, തൃക്കാക്കര എന്നിവിടങ്ങളിൽ രണ്ട് കേസും പെരുമ്പാവൂർ, എടത്തല, കുന്നത്തുനാട്, കോയമ്പത്തൂർ, പാലക്കാട് അതിർത്തി, വരാപ്പുഴ, പാലാരിവട്ടം എന്നിവിടങ്ങളിലെ ഓരോ മാല മോഷണക്കേസും തമ്പാനൂരിൽ ഒരു ബൈക്ക് മോഷണ കേസുമാണ് തെളിഞ്ഞത്. പിടികൂടുന്നതിനിടയിൽ പൊലീസുകാരനെ കുത്തിപ്പരിക്കേല്പി​ച്ച കേസിലും പ്രതിയാണ്. കുന്നത്തുനാട് നിന്ന് പൊട്ടിച്ചെടുത്ത മാല എറണാകുളത്തെ പഴയ സ്വർണം വാങ്ങുന്ന കടയിൽ നിന്ന് കണ്ടെടുത്തു.

ഇൻസ്‌പെക്ടർ വി.പി. സുധീഷ്, എസ്.ഐമാരായ ടി.എസ്. സനീഷ്, എ.ബി. സതീഷ്, കെ.വി. നിസാർ, എ.എസ്.ഐ അബൂബക്കർ, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്‌സൽ, വർഗീസ് ടി. വേണാട്ട്, പി.എം. മുഹമ്മദ്, പി.എം. റിതേഷ്, ബിബിൻ രാജ്, അഭിലാഷ് കുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്‌.