
കൊച്ചി: അലപ്പുഴയിൽ ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ കോടതി ഇന്ന് വിധി പറയും. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിയാകും വിധി പ്രസ്താവിക്കുക. എസ്‌ഡിപിഐ പ്രവർത്തകരാണ് കേസിലെ പ്രതികൾ. ഇരട്ട കൊലയിൽ ആദ്യം കൊല്ലപ്പെട്ട എസ്‌ഡിപിഐ നേതാവ് കെ എസ് ഷാൻ വധക്കേസില്‍ കഴിഞ്ഞ ആഴ്ചയിലാണ് പ്രത്യേക അഭിഭാഷകനെ നിയമിച്ചത്.
2021 ഡിസംബറിലാണ് ആലപ്പുഴയെ ഞെട്ടിച്ച ഇരട്ട കൊലപാതകം നടക്കുന്നത്. എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാൻ പതിനെട്ടിന് രാത്രി കൊല്ലപ്പെട്ടു. പിറ്റേന്ന് രാവിലെ രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊന്നു. എസ്‌ഡിപിഐ പ്രവർത്തകരായ പതിനഞ്ചുപേരാണ് പ്രതികൾ. ഇവർ ഇപ്പോൾ മാവേലിക്കര ജില്ലാ ജയിലിലാണ്. 
രഞ്ജിത്ത് ശ്രീനിവാസൻ പ്രാക്‌ടീസ് ചെയ്തിരുന്ന ആലപ്പുഴ കോടതിയിൽ നിന്ന് കേസിന്റെ വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്ന് കേസിന്റെ വാദം നടന്നത് മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ്. ഷാൻ വധക്കേസിൽ പതിമൂന്ന് ആർഎസ്എസ് ബിജെപി പ്രവർത്തകർ അറസ്റ്റിലായിരുന്നു. ഇവരെല്ലാം ജാമ്യത്തിലാണ്. കേസ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി അടുത്ത മാസം രണ്ടിന് വീണ്ടും പരിഗണിക്കും.