
കഴിഞ്ഞ മൂന്ന് ദിവസമായി കേരളക്കരയിലുളളവരുടെ ശ്രദ്ധ മുഴുവൻ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യാസുരേഷിന്റെ വിവാഹവിശേഷങ്ങളിലേക്കാണ്. വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യകാർമികത്വം വഹിച്ചത് ശ്രദ്ധേയമായിരുന്നു. മമ്മൂട്ടിയും മോഹൻലാലുമടക്കം സിനിമാമേഖലയിലെ പ്രമുഖർ പങ്കെടുത്ത വിവാഹമാണ് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു വിവാഹം.

മമ്മൂട്ടിയും ദുൽഖറും കുടുംബവും, ശ്രീനിവാസനും കുടുംബവും കുഞ്ചാക്കോ ബോബനും കുടുംബവും തുടങ്ങി ഒട്ടനവധി താരങ്ങൾ കഴിഞ്ഞ ദിവസം നടന്ന വിവാഹസൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്നു.

കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന വിവാഹസൽക്കാരത്തിനിടെ സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എല്ലാം ഗുരുവായൂരപ്പന്റെ വിളയാട്ടമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. എല്ലാം ഈശ്വരൻ പ്രസാദിച്ചതാണെന്നും അതുകൊണ്ട് എല്ലാം സാധിച്ചുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. 'എല്ലാ മാദ്ധ്യമ പ്രവർത്തകരും മാന്യമായി സഹകരിച്ചു.നിങ്ങളിൽ നിന്നും ഞാൻ ഇതാണ് പ്രതീക്ഷിച്ചത്. ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ നിങ്ങൾ ചെയ്തു. എല്ലാം ഈശ്വരൻ പ്രസാദിച്ചതാണ്. എല്ലാ സാധിച്ചു. എല്ലാം ഗുരുവായൂരപ്പന്റെ വിളയാട്ടം. എന്നെക്കൊണ്ട് കൂട്ടിയാൽ നടക്കില്ല'- സുരേഷ് ഗോപി പറഞ്ഞു.
ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹ ചടങ്ങിൽ മമ്മൂട്ടി, മോഹൻലാൽ,ജയറാം, ദിലീപ്, ബിജുമേനോൻ, കെ.എസ്. ചിത്ര, ഷാജി കൈലാസ്, സുരേഷ്‌കുമാർ, ജോഷി, ഫാസിൽ, ഗോകുലം ഗോപാലൻ തുടങ്ങിയവർ കുടുംബസമേതം പങ്കെടുത്തു. ഭാഗ്യയുടെയും സഹോദരൻ ഗോകുലിന്റെയും അടുത്ത സുഹൃത്താണ് ശ്രേയസ്. സിനിമാതാരങ്ങൾക്കായി കൊച്ചിയിലും റിസപ്ഷൻ സംഘടിപ്പിച്ചിരുന്നു. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ഇന്ന് തിരുവനന്തപുരത്തും റിസപ്‌ഷൻ നടക്കും.

സിംപിൾ ലുക്കിലാണ് ഭാഗ്യ സുരേഷ് നവവധുവായി ഒരുങ്ങി എത്തിയത്. ഓറഞ്ച് നിറത്തിലുളള സാരിയായിരുന്നു വേഷം. സാരിയിൽ ഗോൾഡൻ ഫിനിഷിംഗ് ടച്ചുണ്ടായിരുന്നു. വിവാഹത്തിന് ഒരുക്കിയത് ഏക്ത ബ്രൈഡലായിരുന്നു. കസവുമുണ്ടും ജുബ്ബയുമാണ് ശ്രേയസ് മോഹന്റെ വേഷം.അതേസമയം വിവാഹത്തലേന്ന് മമ്മൂട്ടിയും മോഹൻലാലും കുടുംബത്തിനൊപ്പം ഭാഗ്യ സുരേഷിന് അനുഗ്രഹവുമായി എത്തിയിരുന്നു.