
ആലുവ: ഏഴ് കിലോ കഞ്ചാവുമായി രണ്ട് പേർ ആലുവയിൽ പൊലീസ് പിടിയിലായി. ചൂണ്ടി ചങ്ങനംകുഴിയിൽ മണികണ്ഠൻ (ബിലാൽ 30), ചൂണ്ടി പുറത്തും മുറിയിൽ പ്രദീഷ് (36) എന്നിവരെയാണ് ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് അണ്ടിക്കമ്പനി ഭാഗത്ത് നിന്ന് ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായിനടത്തിയ പരിശോധനയിൽ പിടികൂടിയത്.
ഒറിസയിലെ വിജയനഗരത്തിലെ ഉൾവനത്തിൽ നിന്നും പ്രത്യേക ഏജന്റ് വഴി കിലോയ്ക്ക് 3,000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് 15,000 രൂപയ്ക്കാണ് വില്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
മണികണ്ഠൻ 2018ൽ ആലുവയിൽ നടന്ന കൊലക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്. 10 കിലോ കഞ്ചാവ് പാലക്കാട് പിടികൂടിയ കേസിലെ പ്രതിയാണ് പ്രദീഷ്.
ഡിവൈ.എസ്.പിമാരിയ പി.പി. ഷംസ്, എം.കെ. മുരളി, ഇൻസ്‌പെക്ടർ എ.എൻ. ഷാജു, സബ് ഇൻസ്‌പെക്ടർ കെ. നന്ദകുമാർ, എ.എസ്.ഐമാരായ കെ.എ. നൗഷാദ്, കെ.ബി. സജീവ്, സി.പി. ഒമാരായ മാഹിൻ ഷാ അബൂബക്കർ, കെ.എം. മനോജ്, കെ. സേവ്യർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.