aircraft

കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ തകർന്നുവീണത് ഇന്ത്യൻ യാത്രാവിമാനമല്ലെന്ന് റിപ്പോർട്ട്. ഇന്ധനം നിറച്ചശേഷം ഇന്ത്യയിൽ നിന്ന് പുറപ്പെട്ട വിമാനമാണ് തകർന്നതെന്ന് സ്ഥിരീകരിച്ചു. അഫ്‌ഗാനിസ്ഥാനിലെ ടോപ്ഖാന മലനിരകളിലാണ് അപകടം നടന്നത്. തായ്‌ലൻഡിൽ നിന്നും റഷ്യയിലെ മോസ്‌കോയിലേക്ക് പുറപ്പെട്ട എയർ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ഇന്ധനം നിറയ്ക്കുന്നതിനായി ബീഹാറിലെ ഗയ വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയിരുന്നെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.

മൊറോക്കയിൽ രജിസ്റ്റർ ചെയ്ത ഡിസി-10 എന്ന ചെറുവിമാനമാണ് തകർന്നത്. വിമാനത്തിൽ ഇന്ത്യക്കാരില്ലെന്നാണ് വിവരം. ഇന്ത്യൻ യാത്രാവിമാനമാണ് തകർന്നു വീണെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്. തൊട്ടുപിന്നാലെ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) വ്യോമയാന മന്ത്രാലയവും ഇതു തള്ളി.

വിമാനം തകർന്നുവീണതായി അഫ്ഗാൻ അറിയിച്ചതിന് പിന്നാലെ ഇന്ത്യയിൽ നിന്ന് പുറപ്പെട്ട ചാർട്ടേഡ് വിമാനം കാണാനില്ലെന്ന് വ്യക്തമാക്കി റഷ്യ രംഗത്തെത്തിയിരുന്നു. ആറ് യാത്രികരുമായി പോയ ചാർട്ടേഡ് ആംബുലൻസുമായുള്ള ബന്ധം ഇന്നലെ വൈകിട്ടോടെ അഫ്‌ഗാനിസ്ഥാൻ പ്രദേശത്തുവച്ച് നഷ്ടമായതായി റഷ്യൻ വ്യോമയാന മന്ത്രാലയം പറയുന്നു. തകർന്നത് ഈ വിമാനം തന്നെയാണെന്നാണ് നിഗമനം.

The unfortunate plane crash that has just occurred in Afghanistan is neither an Indian Scheduled Aircraft nor a Non Scheduled (NSOP)/Charter aircraft. It is a Moroccan registered small aircraft. More details are awaited.

— MoCA_GoI (@MoCA_GoI) January 21, 2024