nikhil

തിരുവനന്തപുരം: 'പുതുതലമുറ നിഖിലിനെ മാതൃകയാക്കണം. നാടിന്റെ അഭിമാനമാണ് നിഖിൽ. ഏത് സമയത്തും എന്ത് ആവശ്യത്തിനും രാജ്ഭവനിലേയ്ക്ക് വരാം..' ഗവർണർ ആരിഫ്മുഹമ്മദ്ഖാന്റെ വാക്കുകൾ കേട്ട നിഖിലിന്റെ കണ്ണുകൾ സന്തോഷത്താൽ ഈറനണിഞ്ഞു. ഓട്ടിസമുള്ള 16കാരൻ അനുജൻ അപ്പുവിന്റെയും പാർക്കിൻസൻസ് രോഗം ബാധിച്ച അമ്മ ഷീബയുടെയും മുഴുവൻ കാര്യങ്ങളും നോക്കുന്ന സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടുവിദ്യാ‌‌ർത്ഥി നിഖിലിനെ കുറിച്ച് കേരളകൗമുദി ശനിയാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പഠനത്തിനൊപ്പം അനുജനെ ഉറക്കുന്നതും ഊട്ടുന്നതും കുളിപ്പിക്കുന്നതും അമ്മയ്ക്ക് മരുന്നെടുത്ത് നൽകുന്നതും 18കാരൻ നിഖിലാണ്.

വാർത്തയ്ക്ക് പിന്നാലെ ഗവർണറുടെ ഓഫീസിൽ നിന്ന് നിഖിലിന് കോൾ വന്നു. ഉച്ചയ്ക്ക് രാജ്ഭവനിൽ നിഖിലിനെയും അപ്പുവിനെയും അമ്മയെയും കാണാൻ ഗവർണർ കാത്തിരുന്നു. നിഖിലിനോട് പഠനകാര്യവും എപ്പോഴും പോസിറ്റീവായി ഇരിക്കുന്നതിലെ രഹസ്യവും ഗവർണർ ചോദിച്ചറിഞ്ഞു. മധുരവും ചായയും സ്വന്തം കൈകൊണ്ട് നൽകി. അപ്പുവിന്റെ അസുഖത്തെക്കുറിച്ചും ചോദിച്ചു. ഇങ്ങനെയൊരു മകനെ ലഭിച്ചത് പുണ്യമായി കരുതുന്നുവെന്ന് നിഖിലിന്റെ അമ്മ ഗവർണറോട് പറഞ്ഞു. 15 മിനിറ്റായിരുന്നു അനുവദിച്ച സമയമെങ്കിലും സംഭാഷണം മുക്കാൽ മണിക്കൂർ നീണ്ടു.

അമ്മയ്ക്ക് സാരിയും നിഖിലിനും അപ്പുവിനും ഷർട്ടിനും പാന്റ്സിനുമുള്ള തുണിയും നൽകിയാണ് ഗവർണർ യാത്രയയച്ചത്. നാളെ ബോർഡ് പ്രാക്ടിക്കൽ പരീക്ഷ തുടങ്ങുന്ന നിഖിലിന് ആശംസകളും നൽകി. 2015ൽ അച്ഛൻ വിനോദിന്റെ ആകസ്മിക മരണമാണ് കുടംബത്തിന്റെ ജീവിതം ഇരുട്ടിലാക്കിയത്. കേശവദാസപുരത്ത് വാടകയ്ക്കാണ് താമസം.

മിടുക്കനായി പഠിക്കണം

രാവിലെ എഴുന്നേറ്റ് പാചകം മുഴുവൻ ചെയ്യുന്നത് നിഖിലാണ്. ഷെഫ് ആകാൻ കൊതിക്കുന്ന നിഖിലിനെ ഷെഫ് സുരേഷ് പിള്ളയും വിളിച്ചിരുന്നു. ഷെഫ് കോഴ്സിൽ ഇന്റേൺഷിപ്പ് ചെയ്യാനും പഠനത്തിനുമുള്ള സഹായവും അദ്ദേഹം വാക്കുനൽകി. ബംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റിലായിരിക്കും പഠനം. മിടുക്കനായി പഠിക്കണമെന്നും ബംഗളൂരുവിൽ കാണാൻ വരാമെന്നും ഗവർണർ നിഖിലിന് വാക്കുനൽകി. വിദ്യാഭ്യാസത്തിന് ധനസഹായം നൽകുമെന്നും അറിയിച്ചു. വാർത്ത മുഖ്യധാരയിൽ കൊണ്ടുവന്ന കേരളകൗമുദിക്ക് നിഖിലും കുടുംബവും നന്ദി പറ‌ഞ്ഞു.