train-accident

കോഴിക്കോട്: ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കവേ വീണ് അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക്. കോഴിക്കോട് പയ്യോളിയിലാണ് സംഭവം. കൊല്ലം കുളത്തൂപുഴ സ്വദേശികളായ സുനിത (44) മകൾ ഷഹന (20) എന്നിവർക്കാണ് അപകടത്തിൽ പരിക്ക് പറ്റിയത്.

പയ്യോളിയിലായിരുന്നു സുനിതയ്ക്കും മകൾക്കും ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ സ്റ്റേഷൻ എത്തിയത് ഇവർ അറിഞ്ഞില്ല. സ്ഥലമറിയാതെ ട്രെയിനിൽ തന്നെ ഇരുന്ന ഇരുവരും പിന്നീട് തിരക്കിട്ട് ഇറങ്ങാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. വീണ് പരിക്കേറ്റ ഇരുവരെയും യാത്രക്കാരും ആർപിഎഫ് ഉദ്യോഗസ്ഥരും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, തൃശൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി. തൃശൂർ മുരിങ്ങൂരിൽ ഇന്ന് രാവിലെയാണ് സംഭവം. മുരിങ്ങൂർ സ്വദേശി ഷീജയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ബിനുവിനെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊരട്ടി കമ്യൂണിറ്റി ഹാളിന് പിൻവശത്തുള്ള ട്രാക്കിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

ഷീജയെ വെട്ടിക്കൊലപ്പെടുത്തിയ ബിനു പതിനൊന്നും എട്ടും വയസുള്ള മക്കളെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ആൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ബിനുവിനായി തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.